ദിനവൃത്താന്തം 2 33

Study

   

1 മനശ്ശെ വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവന്‍ അമ്പത്തഞ്ചു സംവത്സരം യെരൂശലേമില്‍ വാണു.

2 യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകളെപ്പോലെ അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

3 അവന്‍ തന്റെ അപ്പനായ യെഹിസ്കീയാവു ഇടിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ വീണ്ടും പണിതു, ബാല്‍വിഗ്രഹങ്ങള്‍ക്കു ബലിപീഠങ്ങളെ തീര്‍ത്തു, അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി, ആകാശത്തിലെ സര്‍വ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.

4 യെരൂശലേമില്‍ എന്റെ നാമം ഇരിക്കുമെന്നു യഹോവ അരുളിച്ചെയ്ത യഹോവയുടെ ആലയത്തിലും അവന്‍ ബലിപീഠങ്ങള്‍ പണിതു;

5 യഹോവയുടെ ആലയത്തിന്റെ പ്രാകാരം രണ്ടിലും അവന്‍ ആകാശത്തിലെ സൈന്യത്തിന്നു ബലിപീഠങ്ങള്‍ പണിതു.

6 അവന്‍ തന്റെ പുത്രന്മാരെ ബെന്‍ -ഹിന്നോം താഴ്വരയില്‍ അഗ്നിപ്രവേശം ചെയ്യിച്ചു; മുഹുര്‍ത്തം നോക്കി, ആഭിചാരങ്ങളും ക്ഷുദ്രങ്ങളും പ്രയോഗിച്ചു, വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിച്ചു, യഹോവേക്കു അനിഷ്ടമായുള്ളതു പലതും ചെയ്തു അവനെ കോപിപ്പിച്ചു.

7 താന്‍ ഉണ്ടാക്കിയ വിഗ്രഹപ്രതിമയെ അവന്‍ ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ചോഈ ആലയത്തിലും ഞാന്‍ എല്ലാ യിസ്രായേല്‍ഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാന്‍ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നും

8 ഞാന്‍ മോശെമുഖാന്തരം യിസ്രായേലിനോടു കല്പിച്ച സകലന്യായപ്രമാണത്തെയും ചട്ടങ്ങളെയും ന്യായങ്ങളെയും അനുസരിച്ചുനടപ്പാന്‍ അവര്‍ സൂക്ഷിക്കുമെങ്കില്‍ ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കായി നിശ്ചയിച്ച ദേശത്തുനിന്നു അവരുടെ കാല്‍ ഞാന്‍ ഇനി നീക്കിക്കളകയില്ല എന്നും ദൈവം ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്തിരുന്നു.

9 അങ്ങനെ മനശ്ശെ യഹോവ യിസ്രായേല്‍ പുത്രന്മാരുടെ മുമ്പില്‍നിന്നു നശിപ്പിച്ച ജാതികള്‍ ചെയ്തതിലും അധികം വഷളത്വം പ്രവര്‍ത്തിപ്പാന്‍ തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും തെറ്റുമാറാക്കി.

10 യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവര്‍ ശ്രദ്ധിച്ചില്ല.

11 ആകയാല്‍ യഹോവ അശ്ശൂര്‍ രാജാവിന്റെ സേനാധിപതിമാരെ അവരുടെ നേരെ വരുത്തി; അവര്‍ മനശ്ശെയെ കൊളുത്തുകളാല്‍ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി.

12 കഷ്ടത്തില്‍ ആയപ്പോള്‍ അവന്‍ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പില്‍ തന്നെത്താന്‍ ഏറ്റവും താഴ്ത്തി അവനോടു പ്രാര്‍ത്ഥിച്ചു.

13 അവന്‍ അവന്റെ പ്രാര്‍ത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമില്‍ അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി; യഹോവതന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി.

14 അതിന്റെശേഷം അവന്‍ ഗീഹോന്നു പടിഞ്ഞാറു താഴ്വരയില്‍ മീന്‍ വാതിലിന്റെ പ്രവേശനംവരെ ദാവീദിന്റെ നഗരത്തിന്നു ഒരു പുറമതില്‍ പണിതു; അവന്‍ അതു ഔഫേലിന്നു ചുറ്റും വളരെ പൊക്കത്തില്‍ പണിയുകയും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളില്‍ സേനാധിപന്മാരെ പാര്‍പ്പിക്കയും ചെയ്തു.

15 അവന്‍ യഹോവയുടെ ആലയത്തില്‍നിന്നു അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നിലക്കുന്ന പര്‍വ്വതത്തിലും യെരൂശലേമിലും താന്‍ പണിതിരുന്ന സകലബലിപീഠങ്ങളെയും നീക്കി നഗരത്തിന്നു പുറത്തു എറിഞ്ഞുകളഞ്ഞു.

16 അവന്‍ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേല്‍ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അര്‍പ്പിച്ചു; യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാന്‍ യെഹൂദയോടു കല്പിച്ചു.

17 എന്നാല്‍ ജനം പൂജാഗിരികളില്‍ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവേക്കു അത്രേ.

18 മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ തന്റെ ദൈവത്തോടു കഴിച്ച പ്രാര്‍ത്ഥനയും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തില്‍ അവനോടു സംസാരിച്ച ദര്‍ശകന്മാരുടെ വചനങ്ങളും യിസ്രായേല്‍രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു.

19 അവന്റെ പ്രാര്‍ത്ഥനയും ദൈവം അവന്റെ പ്രാര്‍ത്ഥന കേട്ടതും അവന്‍ തന്നെത്താന്‍ താഴ്ത്തിയതിന്നു മുമ്പെയുള്ള അവന്റെ സകല പാപവും അകൃത്യവും അവന്‍ പൂജാഗിരികളെ പണികയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും പ്രതിഷ്ഠിക്കയും ചെയ്ത സ്ഥലങ്ങളും ദര്‍ശകന്മാരുടെ വൃത്താന്തത്തില്‍ എഴുതിയിരിക്കുന്നു.

20 മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയില്‍ അടക്കം ചെയ്തു; അവന്റെ മകനായ ആമോന്‍ അവന്നു പകരം രാജാവായി.

21 ആമോന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന്‍ രണ്ടു സംവത്സരം യെരൂശലേമില്‍ വാണു.

22 അവന്‍ തന്റെ അപ്പനായ മനശ്ശെ ചെയ്തതു പോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, തന്റെ അപ്പനായ മനശ്ശെ ഉണ്ടാക്കിയ സകല വിഗ്രഹങ്ങള്‍ക്കും ആമോന്‍ ബലികഴിച്ചു അവയെ സേവിച്ചു.

23 തന്റെ അപ്പനായ മനശ്ശെ തന്നെത്താന്‍ യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ അവന്‍ തന്നെത്താന്‍ താഴ്ത്തിയില്ല; ആമോന്‍ മേലക്കുമേല്‍ അകൃത്യം ചെയ്തതേയുള്ളു.

24 അവന്റെ ഭൃത്യന്മാര്‍ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ അവന്റെ നേരെ അരമനയില്‍വെച്ചു കൊന്നുകളഞ്ഞു.

25 എന്നാല്‍ ദേശത്തെ ജനം ആമോന്‍ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെയൊക്കെയും കൊന്നുകളഞ്ഞു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നു പകരം രാജാവാക്കി.