ലൂക്കോസ് 1

Funda

   

1 ശ്രീമാനായ തെയോഫിലോസേ, ആദി മുതല്‍ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവര്‍ നമ്മെ ഭരമേല്പിച്ചതുപോലെ,

2 നമ്മുടെ ഇടയില്‍ പൂര്‍ണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാന്‍ പലരും തുനിഞ്ഞിരിക്കകൊണ്ടു,

3 നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു

4 അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതല്‍ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.

5 യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്ക്കുറില്‍ സെഖര്‍യ്യാവു എന്നു പേരുള്ളോരു പുരോഹിതന്‍ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരില്‍ ഒരുത്തി ആയിരുന്നു; അവള്‍ക്കു എലീശബെത്ത് എന്നു പേര്‍.

6 ഇരുവരും ദൈവസന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.

7 എലീശബെത്ത് മച്ചിയാകകൊണ്ടു അവര്‍ക്കും സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.

8 അവന്‍ ക്കുറിന്റെ ക്രമപ്രകാരം ദൈവസന്നിധിയില്‍ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോള്‍

9 പൌരോഹിത്യമര്യാദപ്രകാരം കര്‍ത്താവിന്റെ മന്ദിരത്തില്‍ ചെന്നു ധൂപം കാട്ടുവാന്‍ അവന്നു നറുകൂ വന്നു.

10 ധൂപം കാട്ടുന്ന നാഴികയില്‍ ജനസമൂഹം ഒക്കെയും പുറത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

11 അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നില്‍ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി.

12 സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി.

13 ദൂതന്‍ അവനോടു പറഞ്ഞതുസെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാര്‍ത്ഥനെക്കു ഉത്തരമായിനിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാന്‍ എന്നു പേര്‍ ഇടേണം.

14 നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കല്‍ പലരും സന്തോഷിക്കും.

15 അവന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ വലിയവന്‍ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗര്‍ഭത്തില്‍വെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.

16 അവന്‍ യിസ്രായേല്‍മക്കളില്‍ പലരെയും അവരുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുത്തും.

17 അവന്‍ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കര്‍ത്താവിന്നുവേണ്ടി ഒരുക്കുവാന്‍ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.

18 സെഖര്യാവു ദൂതനോടു; ഇതു ഞാന്‍ എന്തൊന്നിനാല്‍ അറിയും? ഞാന്‍ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.

19 ദൂതന്‍ അവനോടുഞാന്‍ ദൈവസന്നിധിയില്‍ നിലക്കുന്ന ഗബ്രിയേല്‍ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വര്‍ത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.

20 തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുംവരെ നീ സംസാരിപ്പാന്‍ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.

21 ജനം സെഖര്യാവിന്നായി കാത്തിരുന്നു, അവന്‍ മന്ദിരത്തില്‍ താമസിച്ചതിനാല്‍ ആശ്ചര്യപെട്ടു.

22 അവന്‍ പുറത്തു വന്നാറെ അവരോടു സംസാരിപ്പാന്‍ കഴിഞ്ഞില്ല; അതിനാല്‍ അവന്‍ മന്ദിരത്തില്‍ ഒരു ദര്‍ശനം കണ്ടു എന്നു അവര്‍ അറിഞ്ഞു; അവന്‍ അവര്‍ക്കും ആഗ്യം കാട്ടി ഊമനായി പാര്‍ത്തു.

23 അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവന്‍ വീട്ടിലേക്കു പോയി.

24 ആ നാളുകള്‍ കഴിഞ്ഞിട്ടു അവന്റെ ഭാര്യ എലീശബെത്ത് ഗര്‍ഭം ധരിച്ചു

25 മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാന്‍ കര്‍ത്താവു എന്നെ കടാക്ഷിച്ച നാളില്‍ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാര്‍ത്തു.

26 ആറാം മാസത്തില്‍ ദൈവം ഗബ്രീയേല്‍ദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തില്‍,

27 ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കല്‍ അയച്ചു; ആ കന്യകയുടെ പേര്‍ മറിയ എന്നു ആയിരുന്നു.

28 ദൂതന്‍ അവളുടെ അടുക്കല്‍ അകത്തു ചെന്നുകൃപലഭിച്ചവളേ, നിനക്കു വന്ദനം; കര്‍ത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.

29 അവള്‍ ആ വാക്കു കേട്ടു ഭ്രമിച്ചുഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.

30 ദൂതന്‍ അവളോടുമറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.

31 നീ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേര്‍ വിളിക്കേണം.

32 അവന്‍ വലിയവന്‍ ആകും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും; കര്‍ത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും

33 അവന്‍ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.

34 മറിയ ദൂതനോടുഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.

35 അതിന്നു ദൂതന്‍ പരിശുദ്ധാത്മാവു നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലിടും; ആകയാല്‍ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.

36 നിന്റെ ചാര്‍ച്ചക്കാരത്തി എലീശബെത്തും വാര്‍ദ്ധക്യത്തില്‍ ഒരു മകനെ ഗര്‍ഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവള്‍ക്കു ഇതു ആറാം മാസം.

37 ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.

38 അതിന്നു മറിയഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതന്‍ അവളെ വിട്ടുപോയി.

39 ആ നാളുകളില്‍ മറിയ എഴുന്നേറ്റു മല നാട്ടില്‍ ഒരു യെഹൂദ്യപട്ടണത്തില്‍ ബദ്ധപ്പെട്ടു ചെന്നു,

40 സെഖര്യാവിന്റെ വീട്ടില്‍ എത്തി എലീശബെത്തിനെ വന്ദിച്ചു.

41 മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോള്‍ പിള്ള അവളുടെ ഗര്‍ഭത്തില്‍ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,

42 ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതുസ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍; നിന്റെ ഗര്‍ഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു

43 എന്റെ കര്‍ത്താവിന്റെ മാതാവു എന്റെ അടുക്കല്‍ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.

44 നിന്റെ വന്ദനസ്വരം എന്റെ ചെവിയില്‍ വീണപ്പോള്‍ പിള്ള എന്റെ ഗര്‍ഭത്തില്‍ ആനന്ദം കൊണ്ടു തുള്ളി.

45 കര്‍ത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി.

46 അപ്പോള്‍ മറിയ പറഞ്ഞതു“എന്റെ ഉള്ളം കര്‍ത്താവിനെ മഹിമപ്പെടുത്തുന്നു;

47 എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തില്‍ ഉല്ലസിക്കുന്നു.

48 അവന്‍ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.

49 ശക്തനായവന്‍ എനിക്കു വലിയവ ചെയ്തിരിക്കുന്നു.

50 അവനെ ഭയപ്പെടുന്നവര്‍ക്കും അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.

51 തന്റെ ഭുജംകൊണ്ടു അവന്‍ ബലം പ്രവര്‍ത്തിച്ചു, ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.

52 പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്നു ഇറക്കി താണവരെ ഉയര്‍ത്തിയിരിക്കുന്നു.

53 വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.

54 നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഔര്‍ക്കേണ്ടതിന്നു,

55 തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”

56 മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാര്‍ത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.

57 എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോള്‍ അവള്‍ ഒരു മകനെ പ്രസവിച്ചു;

58 കര്‍ത്താവു അവള്‍ക്കു വലിയ കരുണ കാണിച്ചു എന്നു അയല്‍ക്കാരും ചാര്‍ച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.

59 എട്ടാം നാളില്‍ അവര്‍ പൈതലിനെ പരിച്ഛേദന ചെയ്‍വാന്‍ വന്നു; അപ്പന്റെ പേര്‍ പോലെ അവന്നു സെഖര്യാവു എന്നു പേര്‍ വിളിപ്പാന്‍ ഭാവിച്ചു.

60 അവന്റെ അമ്മയോഅല്ല, അവന്നു യോഹന്നാന്‍ എന്നു പേരിടേണം എന്നു പറഞ്ഞു.

61 അവര്‍ അവളോടുനിന്റെ ചാര്‍ച്ചയില്‍ ഈ പേരുള്ളവര്‍ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.

62 പിന്നെ അവന്നു എന്തു പേര്‍ വിളിപ്പാന്‍ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.

63 അവന്‍ ഒരു എഴുത്തു പലക ചോദിച്ചുഅവന്റെ പേര്‍ യോഹന്നാന്‍ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.

64 ഉടനെ അവന്റെ വായും നാവും തുറന്നു, അവന്‍ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.

65 ചുറ്റും പാര്‍ക്കുംന്നവര്‍ക്കും എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടില്‍ എങ്ങും ഈ വാര്‍ത്ത ഒക്കെയും പരന്നു.

66 കേട്ടവര്‍ എല്ലാവരും അതു ഹൃദയത്തില്‍ നിക്ഷേപിച്ചുഈ പൈതല്‍ എന്തു ആകും എന്നു പറഞ്ഞു; കര്‍ത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു.

67 അവന്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു

68 “യിസ്രായേലിന്റെ ദൈവമായ കര്‍ത്താവു അനുഗ്രഹിക്കപ്പെട്ടവന്‍ . അവന്‍ തന്റെ ജനത്തെ സന്ദര്‍ശിച്ചു ഉദ്ധാരണം ചെയ്കയും

69 ആദിമുതല്‍ തന്റെ വിശുദ്ധപ്രവാചകന്മാര്‍ മുഖാന്തരം അരുളിച്ചെയ്തതുപോലെ

70 നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യില്‍ നിന്നും നമ്മെ രക്ഷിപ്പാന്‍

71 തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തില്‍ നമുക്കു രക്ഷയുടെ കൊമ്പു ഉയര്‍ത്തുകയും ചെയ്തിരിക്കുന്നതു,

72 നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവര്‍ത്തിക്കേണ്ടതിന്നും

73 നമ്മുടെ ശത്രുക്കളുടെ കയ്യില്‍ നിന്നു രക്ഷിക്കപ്പെട്ടു

74 നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പില്‍ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാന്‍ നമുക്കു കൃപ നലകുമെന്നു

75 അവന്‍ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഔര്‍ത്തതുകൊണ്ടും ആകുന്നു.

76 നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിന്റെ വഴി ഒരുക്കുവാനും

77 നമ്മുടെ ദൈവത്തിന്റെ ആര്‍ദ്രകരുണയാല്‍ അവന്റെ ജനത്തിന്നു പാപമോചനത്തില്‍ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.

78 ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്കും പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാര്‍ഗ്ഗത്തില്‍ നടത്തേണ്ടതിന്നു

79 ആ ആര്‍ദ്രകരുണയാല്‍ ഉയരത്തില്‍നിന്നു ഉദയം നമ്മെ സന്ദര്‍ശിച്ചിരിക്കുന്നു.”

80 പൈതല്‍ വളര്‍ന്നു ആത്മാവില്‍ ബലപ്പെട്ടു; അവന്‍ യിസ്രായേലിന്നു തന്നെത്താന്‍ കാണിക്കും നാള്‍വരെ മരുഭൂമിയില്‍ ആയിരുന്നു.