രാജാക്കന്മാർ 1 8

Funda

   

1 പിന്നെ യഹോവയുടെ നിയമപെട്ടകം സീയോന്‍ എന്ന ദാവീദിന്റെ നഗരത്തില്‍ നിന്നു കൊണ്ടുവരേണ്ടതിന്നു ശലോമോന്‍ യിസ്രായേല്‍മൂപ്പന്മാരെയും യിസ്രായേല്‍മക്കളുടെ പിതൃഭവനങ്ങളിലെ പ്രഭുക്കന്മാരായ സകല ഗോത്രപ്രധാനികളെയും യെരൂശലേമില്‍ ശലോമോന്‍ രാജാവിന്റെ അടുക്കല്‍ കൂട്ടിവരുത്തി.

2 യിസ്രായേല്‍പുരുഷന്മാര്‍ ഒക്കെയും ഏഴാംമാസമായ ഏഥാനീംമാസത്തിലെ ഉത്സവത്തില്‍ ശലോമോന്‍ രാജാവിന്റെ അടുക്കല്‍ വന്നുകൂടി.

3 യിസ്രായേല്‍മൂപ്പന്മാര്‍ ഒക്കെയും വന്നപ്പോള്‍ പുരോഹിതന്മാര്‍ യഹോവയുടെ പെട്ടകം എടുത്തു.

4 അവര്‍ യഹോവയുടെ പെട്ടകവും സമാഗമനക്കുടാരവും കൂടാരത്തിലെ വിശുദ്ധഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവയെ കൊണ്ടുവന്നതു.

5 ശലോമോന്‍ രാജാവും അവന്റെ അടുക്കല്‍ വന്നുകൂടിയ യിസ്രായേല്‍സഭ ഒക്കെയും അവനോടുകൂടെ പെട്ടകത്തിന്നു മുമ്പില്‍ എണ്ണവും കണക്കുമില്ലാതെ അനവധി ആടുകളെയും കാളകളെയും യാഗംകഴിച്ചു.

6 പുരോഹിതന്മാര്‍ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തര്‍മ്മന്ദിരത്തില്‍ അതിവിശുദ്ധസ്ഥലത്തു, കെരൂബുകളുടെ ചിറകിന്‍ കീഴെ കൊണ്ടുചെന്നു വെച്ചു.

7 കെരൂബുകള്‍ പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകു വിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു.

8 തണ്ടുകള്‍ നീണ്ടിരിക്കയാല്‍ തണ്ടുകളുടെ അറങ്ങള്‍ അന്തര്‍മ്മന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധമന്ദിരത്തില്‍ നിന്നു കാണും; എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവഇന്നുവരെയും അവിടെ ഇരിക്കുന്നു.

9 യിസ്രായേല്‍മക്കള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോള്‍ മോശെ ഹോരേബില്‍ വെച്ചു അതില്‍ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ പെട്ടകത്തില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല;

10 പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തില്‍നിന്നു പുറപ്പെട്ടപ്പോള്‍ മേഘം യഹോവയുടെ ആലയത്തില്‍ നിറഞ്ഞു.

11 യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തില്‍ നിറഞ്ഞിരുന്നതുകൊണ്ടു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാന്‍ പുരോഹിതന്മാര്‍ക്കും കഴിഞ്ഞില്ല.

12 അപ്പോള്‍ ശലോമോന്‍ താന്‍ കൂരിരുളില്‍ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;

13 എങ്കിലും ഞാന്‍ നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാന്‍ ഒരു സ്ഥലം, പണിതിരിക്കുന്നു എന്നു പറഞ്ഞു.

14 പിന്നെ യിസ്രായേല്‍സഭ മുഴുവനും നിന്നുകൊണ്ടിരിക്കെ രാജാവു മുഖം തിരിച്ചു യിസ്രായേലിന്റെ സര്‍വ്വസഭയെയും അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാല്‍

15 എന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവര്‍ത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ .

16 എന്റെ ജനമായ യിസ്രായേലിനെ മിസ്രയീമില്‍നിന്നു കൊണ്ടുവന്ന നാള്‍മുതല്‍ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാന്‍ ഞാന്‍ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാല്‍ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാന്‍ ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു എന്നു അവന്‍ അരുളിച്ചെയ്തു.

17 യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു.

18 എന്നാല്‍ യഹോവ എന്റെ അപ്പനായ ദാവീദിനോടുഎന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; അങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു.

19 എങ്കിലും ആലയം പണിയേണ്ടതു നീയല്ല, നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകന്‍ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.

20 അങ്ങനെ യഹോവ താന്‍ അരുളിച്ചെയ്ത വചനം നിവര്‍ത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാന്‍ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നു; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയവും പണിതിരിക്കുന്നു.

21 യഹോവ നമ്മുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്നപ്പോള്‍, അവരോടു ചെയ്ത നിയമം ഇരിക്കുന്ന പെട്ടകത്തിന്നു ഞാന്‍ അതില്‍ ഒരു സ്ഥലം ഒരിക്കിയിരിക്കുന്നു.

22 അനന്തരം ശലോമോന്‍ യഹോവയുടെ യാഗപീഠത്തിന്‍ മുമ്പില്‍ യിസ്രായേലിന്റെ സര്‍വ്വസഭയുടെയും സമക്ഷത്തു നിന്നുകൊണ്ടു ആകാശത്തിലേക്കു കൈ മലര്‍ത്തി പറഞ്ഞതു എന്തെന്നാല്‍

23 യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂര്‍ണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാര്‍ക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വര്‍ഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.

24 നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിര്‍വത്തിച്ചുമിരിക്കുന്നു.

25 ആകയാല്‍ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടുനീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ മുമ്പാകെ നടക്കത്തക്കവണ്ണം തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താല്‍ യിസ്രായേലിന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ നിനക്കു ഒരു പുരുഷന്‍ എന്റെ മുമ്പാകെ ഇല്ലാതെവരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവര്‍ത്തിക്കേണമേ.

26 ഇപ്പോള്‍ യിസ്രായേലിന്റെ ദൈവമേ, എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.

27 എന്നാല്‍ ദൈവം യഥാര്‍ത്ഥമായി ഭൂമിയില്‍ വസിക്കുമോ? സ്വര്‍ഗ്ഗത്തിലും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തില്‍ അടങ്ങുന്നതു എങ്ങനെ?

28 എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയന്‍ ഇന്നു തിരുമുമ്പില്‍ കഴിക്കുന്ന നിലവിളയും പ്രാര്‍ത്ഥനയും കേള്‍ക്കേണ്ടതിന്നു അടിയന്റെ പ്രാര്‍ത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.

29 അടിയന്‍ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാര്‍ത്ഥന കേള്‍ക്കേണ്ടതിന്നു നിന്റെ നാമം ഉണ്ടായിരിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്കു രാവും പകലും തൃക്കണ്‍പാര്‍ത്തരുളേണമേ,

30 ഈ സ്ഥലത്തുവെച്ചു പ്രാര്‍ത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചന കേള്‍ക്കേണമേ. നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ കേള്‍ക്കേണമേ; കേട്ടു ക്ഷമിക്കേണമേ.

31 ഒരുത്തന്‍ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവന്‍ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാര്യം സത്യത്തിന്നു വെക്കുകയും അവന്‍ ഈ ആലയത്തില്‍ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താല്‍

32 നീ സ്വര്‍ഗ്ഗത്തില്‍ കേട്ടു പ്രവര്‍ത്തിച്ചു, ദുഷ്ടന്റെ നടപ്പു അവന്റെ തലമേല്‍ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവന്നു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങള്‍ക്കു ന്യായം പാലിച്ചുതരേണമേ.

33 നിന്റെ ജനമായ യിസ്രായേല്‍ നിന്നോടു പാപം ചെയകനിമിത്തം അവര്‍ ശത്രുവിനോടു തോറ്റിട്ടു നിങ്കലേക്കു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ടു ഈ ആലയത്തില്‍വെച്ചു നിന്നോടു പ്രാര്‍്ത്ഥിക്കയും യാചിക്കയും ചെയ്താല്‍

34 നീ സ്വര്‍ഗ്ഗത്തില്‍ കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തേക്കു അവരെ മടക്കിവരുത്തേണമേ.

35 അവര്‍ നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടഞ്ഞു മഴപെയ്യാതിരിക്കുമ്പോള്‍ അവര്‍ ഈ സ്ഥലത്തേക്കു തിരിഞ്ഞു പ്രാര്‍ത്ഥിച്ചു നിന്റെ നാമത്തെ സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവര്‍ തങ്ങളുടെ പാപങ്ങളെ വിട്ടുതരികയും ചെയ്താല്‍

36 നീ സ്വര്‍ഗ്ഗത്തില്‍ കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു, അ:വര്‍ നടക്കേണ്ടുന്ന നല്ല വഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ.

37 ദേശത്തു ക്ഷാമമോ മഹാമാരിയോ വെണ്‍കതിര്‍, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളന്‍ എന്നിവയോ ഉണ്ടായാല്‍ അവരുടെ ശത്രു അവരുടെ പട്ടണങ്ങളുള്ള ദേശത്തു അവരെ നിരോധിച്ചാല്‍ വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാല്‍ യാതൊരുത്തനെങ്കിലും

38 നിന്റെ ജനമായ യിസ്രായേല്‍ മുഴുവനെങ്കിലും വല്ല പ്രാര്‍ത്ഥനയും യാചനയും കഴിക്കയും ഔരോരുത്തന്‍ താന്താന്റെ മന:പീഡ അറിഞ്ഞു ഈ ആലയത്തിങ്കലേക്കു കൈ മലര്‍ത്തുകയും ചെയ്താല്‍

39 നീ നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ കേട്ടു ക്ഷമിക്കയും

40 ഞങ്ങളുടെ പിതാക്കന്മാര്‍ക്കും നീ കൊടുത്ത ദേശത്തു അവര്‍ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഔരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഔരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.

41 അത്രയുമല്ല, നിന്റെ ജനമായ യിസ്രായേലിലുള്ളവനല്ലാത്ത ഒരു അന്യജാതിക്കാരന്‍ ദൂരദേശത്തുനിന്നു നിന്റെ നാമം ഹേതുവായി വരികയും --

42 അവര്‍ നിന്റെ മഹത്വമുള്ള നാമത്തെയും ബലമുള്ള ഭുജത്തെയും നീട്ടിയിരിക്കുന്ന കയ്യെയും കുറിച്ചു കേള്‍ക്കുമല്ലാ-- ഈ ആലയത്തിങങ്കലേക്കു നോക്കി പ്രാര്‍ത്ഥിക്കയും ചെയ്താല്‍

43 നീ നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ കേട്ടു, ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേല്‍ എന്ന പോലെ നിന്നെ ഭയപ്പെടുവാനും ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഗ്രഹിപ്പാനും നിന്റെ നാമത്തെ അറിവാനും തക്കവണ്ണം അന്യജാതിക്കാരന്‍ നിന്നോടു പ്രാര്‍ത്ഥിക്കുന്നതൊക്കെയും നീ ചെയ്തുകൊടുക്കേണമേ.

44 നീ നിന്റെ ജനത്തെ അയയക്കുന്ന വഴിയില്‍ അവര്‍ തങ്ങളുടെ ശത്രുവിനോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെടുമ്പോള്‍ നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും നിന്റെ നാമത്തിന്നു ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു യഹോവയോടു പ്രാര്‍ത്ഥിച്ചാല്‍

45 നീ സ്വര്‍ഗ്ഗത്തില്‍ അവരുടെ പ്രാര്‍ത്ഥനയും യാചനയും കേട്ടു അവര്‍ക്കും ന്യായം പാലിച്ചുകൊടുക്കേണമേ.

46 അവര്‍ നിന്നോടു പാപം ചെയ്കയും--പാപം ചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ--നീ അവരോടു കോപിച്ചു അവരെ ശത്രുവിന്നു ഏല്പിക്കയും അവര്‍ അവരെ ദൂരത്തോ സമീപത്തോ ഉള്ള ശത്രുവിന്റെ ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താല്‍

47 അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവര്‍ ഉണര്‍ന്നു മനംതിരിഞ്ഞു, അവരെ ബദ്ധരായി കൊണ്ടുപോയ ദേശത്തുവെച്ചുഞങ്ങള്‍ പാപം ചെയ്തു അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു

48 നിന്നോടു യാചിക്കയും അവരെ പിടിച്ചു കൊണ്ടുപോയ ശത്രുക്കളുടെ ദേശത്തുവെച്ചു അവര്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു, നീ അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തേക്കു, നീ തിരഞ്ഞെടുത്ത നഗരത്തിങ്കലേക്കും ഞാന്‍ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിങ്കലേക്കും നോക്കി നിന്നോടു പ്രാര്‍ത്ഥിക്കയും ചെയ്താല്‍

49 നീ നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ അവരുടെ പ്രാര്‍ത്ഥനയും യാചനയും കേട്ടു അവര്‍ക്കും ന്യായം പാലിച്ചുകൊടുത്തു,

50 നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു, അവര്‍ നിന്നോടു ചെയ്ത ദ്രോഹങ്ങളൊക്കെയും ക്ഷമിക്കയും അവരെ ബദ്ധന്മാരായി കൊണ്ടുപോയവര്‍ക്കും അവരോടു കരുണതോന്നത്തക്കവണ്ണം അവര്‍ക്കും അവരോടു കരുണ ലഭിക്കുമാറാക്കുകയും ചെയ്യേണമേ.

51 അവര്‍ മിസ്രയീം എന്ന ഇരുമ്പുലയുടെ നടുവില്‍നിന്നു നീ കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും ആകുന്നുവല്ലോ.

52 അവര്‍ നിന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഒക്കെയും നീ കേള്‍ക്കേണ്ടതിന്നു അടിയന്റെ യാചനയും നിന്റെ ജനമായ യിസ്രായേലിന്റെ യാചനയും തൃക്കണ്‍ പാര്‍ത്തരുളേണമേ.

53 കര്‍ത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമില്‍ നിന്നു കൊണ്ടുവന്നപ്പോള്‍ നിന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളില്‍നിന്നും നീ അവരെ നിനക്കു അവകാശമായി വേറുതിരിച്ചുവല്ലോ.

54 ശലോമോന്‍ യഹോവയോടു ഈ പ്രാര്‍ത്ഥനയും യാചനയും എല്ലാം കഴിച്ചുതീര്‍ന്നശേഷം അവന്‍ യഹോവയുടെ യാഗപീഠത്തില്‍ മുമ്പില്‍ മുഴങ്കാല്‍ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലര്‍ത്തിയിരുന്നതും വിട്ടു എഴുന്നേറ്റു.

55 അവന്‍ നിന്നുകൊണ്ടു യിസ്രായേല്‍സഭയെ ഒക്കെയും ഉച്ചത്തില്‍ ആശീര്‍വ്വദിച്ചു പറഞ്ഞതു എന്തെന്നാല്‍

56 താന്‍ വാഗ്ദാനം ചെയ്തതുപോലെ ഒക്കെയും തന്റെ ജനമായ യിസ്രായേലിന്നു സ്വസ്ഥത നല്കിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവന്‍ ; അവന്‍ തന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്ത അവന്റെ നല്ല വാഗ്ദാനങ്ങളെല്ലാറ്റിലും വെച്ചു ഒന്നെങ്കിലും നിഷ്ഫലമായിട്ടില്ലല്ലോ.

57 നമ്മുടെ ദൈവമായ യഹോവ നമ്മുടെ പിതാക്കന്മാരോടു ഇരുന്നതുപോലെ നമ്മോടുകൂടെയും ഇരിക്കുമാറാകട്ടെ അവന്‍ നമ്മെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യരുതെ.

58 നാം അവന്റെ എല്ലാവഴികളിലും നടക്കേണ്ടതിന്നും അവന്‍ നമ്മുടെ പിതാക്കന്മാരോടു കല്പിച്ച അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിച്ചു നടക്കേണ്ടതിന്നും നമ്മുടെ ഹൃദയത്തെ തങ്കലേക്കു ചായുമാറാക്കട്ടെ.

59 യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു

60 അവന്‍ തന്റെ ദാസന്നും തന്റെ ജനമായ യിസ്രായേലിന്നും അന്നന്നു ആവശ്യമുള്ളതുപോലെ ന്യായം പാലിച്ചുകൊടുപ്പാന്‍ തക്കവണ്ണം ഞാന്‍ യഹോവയുടെ മുമ്പാകെ ആപേക്ഷിച്ചിരിക്കുന്ന എന്റെ ഈ വചനങ്ങള്‍ രാവും പകലും നമ്മുടെ ദൈവമായ യഹോവയുടെ സന്നിധാനത്തില്‍ ഇരിക്കുമാറാകട്ടെ.

61 ആകയാല്‍ ഇന്നുള്ളതുപോലെ നിങ്ങള്‍ അവന്റെ ചട്ടങ്ങള്‍ അനുസരിച്ചുനടപ്പാനും അവന്റെ കല്പനകള്‍ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കല്‍ ഏകാഗ്രമായിരിക്കട്ടെ.

62 പിന്നെ രാജാവും എല്ലായിസ്രായേലും യഹോവയുടെ സന്നിധിയില്‍ യാഗം കഴിച്ചു.

63 ശലോമോന്‍ യഹോവേക്കു ഇരുപത്തീരായിരം കാളയെയും ലക്ഷത്തിരുപതിനായിരം ആടിനെയും സമാധാനയാഗമായിട്ടു അര്‍പ്പിച്ചു. ഇങ്ങനെ രാജാവും യിസ്രായേല്‍മക്കളൊക്കെയും യഹോവയുടെ ആലയത്തെ പ്രതിഷ്ഠിച്ചു.

64 യഹോവയുടെ സന്നിധിയില്‍ ഉണ്ടായിരുന്ന താമ്ര യാഗപീഠം ഹോമയാഗം, ഭോജനയാഗം, സമാധാനയാഗങ്ങളുടെ മേദസ്സ് എന്നിവ കൊള്ളുന്നതിന്നു പോരാതിരുന്നതുകൊണ്ടു രാജാവു അന്നു യഹോവയുടെ ആലയത്തിന്റെ മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു അവിടെ ഹോമയാഗവും ഭോജനയാഗവും സമാധാനയാഗങ്ങളുടെ മേദസ്സും അര്‍പ്പിച്ചു.

65 ശലോമോനും അവനോടുകൂടെ ഹമാത്തിന്റെ അതിര്‍മുതല്‍ മിസ്രയീംതോടുവരെയുള്ള എല്ലാ യിസ്രായേലും വലിയൊരു സഭയായി ആ സമയത്തു നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍ ഏഴു ദിവസവും പിന്നെയും ഏഴു ദിവസവും ഇങ്ങനെ പതിന്നാലും ദിവസം ഉത്സവം ആചരിച്ചു.

66 എട്ടാംദിവസം അവന്‍ ജനത്തെ വിട്ടയച്ചു; അവര്‍ രാജാവിനെ അഭിനന്ദിച്ചു, യഹോവ തന്റെ ദാസനായ ദാവീദിന്നു, തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത എല്ലാനന്മയെയും കുറിച്ചു സന്തോഷവും ആനന്ദവുമുള്ളവരായി തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.