Bible

 

രൂത്ത് 1

Studie

1 ന്യായാധിപന്മാര്‍ ന്യായപാലനം നടത്തിയ കാലത്തു ഒരിക്കല്‍ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്ളേഹെമിലുള്ള ഒരു ആള്‍ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ് ദേശത്ത് പരദേശിയായി പാര്‍പ്പാന്‍ പോയി.

2 അവന്നു എലീമേലെക്‍ എന്നും ഭാര്യെക്കു നൊവൊമി എന്നും രണ്ടു പുത്രന്മാര്‍ക്കും മഹ്ളോന്‍ എന്നും കില്യോന്‍ എന്നും പേര്‍. അവര്‍ യെഹൂദയിലെ ബേത്ത്ളഹെമില്‍നിന്നുള്ള എഫ്രാത്യര്‍ ആയിരുന്നു; അവര്‍ മോവാബ് ദേശത്തു ചെന്നു അവിടെ താമസിച്ചു.

3 എന്നാല്‍ നൊവൊമിയുടെ ഭര്‍ത്താവായ എലീമേലെക്‍ മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.

4 അവര്‍ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു ഒരുത്തിക്കു ഒര്‍പ്പാ എന്നും മറ്റവള്‍ക്കു രൂത്ത് എന്നും പേര്‍; അവര്‍ ഏകദേശം പത്തു സംവത്സരം അവിടെ പാര്‍ത്തു.

5 പിന്നെ മഹ്ളോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭര്‍ത്താവും കഴിഞ്ഞിട്ടു ആ സ്ത്രീ മാത്രം ശേഷിച്ചു.

6 യഹോവ തന്റെ ജനത്തെ സന്ദര്‍ശിച്ചു ആഹാരം കൊടുത്തപ്രകാരം അവള്‍ മോവാബ് ദേശത്തുവെച്ചു കേട്ടിട്ടു മോവാബ് ദേശം വിട്ടു മടങ്ങിപ്പോകുവാന്‍ തന്റെ മരുമക്കളോടുകൂടെ പുറപ്പെട്ടു.

7 അങ്ങനെ അവള്‍ മരുമക്കളുമായി പാര്‍ത്തിരുന്ന സ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാന്‍ യാത്രയായി.

8 എന്നാല്‍ നൊവൊമി മരുമക്കള്‍ ഇരുവരോടുംനിങ്ങള്‍ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍ ; മരിച്ചവരോടും എന്നോടും നിങ്ങള്‍ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയചെയ്യുമാറാകട്ടെ.

9 നിങ്ങള്‍ താന്താന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ വിശ്രാമം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങള്‍ക്കു കൃപ നലകുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവര്‍ ഉച്ചത്തില്‍ കരഞ്ഞു.

10 അവര്‍ അവളോടുഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കല്‍ പോരുന്നു എന്നു പറഞ്ഞു.

11 അതിന്നു നൊവൊമി പറഞ്ഞതുഎന്റെ മക്കളേ, നിങ്ങള്‍ മടങ്ങിപ്പൊയ്ക്കൊള്‍വിന്‍ ; എന്തിന്നു എന്നോടുകൂടെ പോരുന്നു? നിങ്ങള്‍ക്കു ഭര്‍ത്താക്കന്മാരായിരിപ്പാന്‍ ഇനി എന്റെ ഉദരത്തില്‍ പുത്രന്മാര്‍ ഉണ്ടോ?

12 എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊള്‍വിന്‍ ; ഒരു പുരുഷന്നു ഭാര്യയായിരിപ്പാന്‍ എനിക്കു പ്രായം കഴിഞ്ഞുപോയി; അല്ല, അങ്ങനെ ഒരു ആശ എനിക്കുണ്ടായിട്ടു ഈ രാത്രി തന്നേ ഒരു പുരുഷന്നു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും

13 അവര്‍ക്കും പ്രായമാകുവോളം നിങ്ങള്‍ അവര്‍ക്കായിട്ടു കാത്തിരിക്കുമോ? നിങ്ങള്‍ ഭര്‍ത്താക്കന്മാരെ എടുക്കാതെ നിലക്കുമോ? അതു വേണ്ടാ, എന്റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാല്‍ നിങ്ങളെ വിചാരിച്ചു ഞാന്‍ വളരെ വ്യസനിക്കുന്നു.

14 അവര്‍ പിന്നെയും പൊട്ടിക്കരഞ്ഞു; ഒര്‍പ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളോടു പറ്റിനിന്നു.

15 അപ്പോള്‍ അവള്‍നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കല്‍ മടങ്ങിപ്പോയല്ലോ; നീയും നിന്റെ സഹോദരിയുടെ പിന്നാലെ പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.

16 അതിന്നു രൂത്ത്നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാര്‍ക്കുംന്നേടത്തു ഞാനും പാര്‍ക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.

17 നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാന്‍ നിന്നെ വിട്ടുപിരിഞ്ഞാല്‍ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.

18 തന്നോടു കൂടെ പോരുവാന്‍ അവള്‍ ഉറെച്ചിരിക്കുന്നു എന്നു കണ്ടപ്പോള്‍ അവള്‍ അവളോടു സംസാരിക്കുന്നതു മതിയാക്കി.

19 അങ്ങനെ അവര്‍ രണ്ടുപേരും ബേത്ത്ളേഹെംവരെ നടന്നു; അവര്‍ ബേത്ത്ളേഹെമില്‍ എത്തിയപ്പോള്‍ പട്ടണം മുഴുവനും അവരുടെനിമിത്തം ഇളകി; ഇവള്‍ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.

20 അവള്‍ അവരോടു പറഞ്ഞതുനൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിന്‍ ; സര്‍വ്വശക്തന്‍ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവര്‍ത്തിച്ചിരിക്കുന്നു.

21 നിറഞ്ഞവളായി ഞാന്‍ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സര്‍വ്വശക്തന്‍ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങള്‍ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു?

22 ഇങ്ങനെ നൊവൊമി മോവാബ് ദേശത്തുനിന്നു കൂടെ പോന്ന മരുമകള്‍ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവര്‍ യവക്കൊയ്ത്തിന്റെ ആരംഭത്തില്‍ ബേത്ത്ളേഹെമില്‍ എത്തി.

Bible

 

രൂത്ത് 2

Studie

   

1 നൊവൊമിക്കു തന്റെ ഭര്‍ത്താവായ എലീമേലെക്കിന്റെ കുടുംബത്തില്‍ മഹാധനവാനായ ഒരു ചാര്‍ച്ചക്കാരന്‍ ഉണ്ടായിരുന്നു; അവന്നു ബോവസ് എന്നു പേര്‍.

2 എന്നാല്‍ മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോടുഞാന്‍ വയലില്‍ ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിര്‍ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊള്‍ക മകളേ എന്നു അവള്‍ അവളോടു പറഞ്ഞു.

3 അങ്ങനെ അവള്‍ പോയി; വയലില്‍ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാല്‍ അവള്‍ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള വയലില്‍ ആയിരുന്നു ചെന്നതു.

4 അപ്പോള്‍ ഇതാ, ബോവസ് ബേത്ത്ളെഹെമില്‍നിന്നു വരുന്നു; അവന്‍ കൊയ്ത്തുകാരോടുയഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവര്‍ അവനോടും പറഞ്ഞു.

5 കൊയ്ത്തുകാരുടെ മേലാളായിരുന്ന ഭൃത്യനോടുഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു.

6 കൊയ്ത്തുകാരുടെ മേലാളായ ഭൃത്യന്‍ ഇവള്‍ മോവാബ് ദേശത്തുനിന്നു നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;

7 ഞാന്‍ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയില്‍ പെറുക്കിക്കൊള്ളട്ടെ എന്നു അവള്‍ ചോദിച്ചു; അങ്ങനെ അവള്‍ കാലത്തു വന്നു ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടില്‍ അല്പനേരമേ താമസിച്ചുള്ളു എന്നുത്തരം പറഞ്ഞു.

8 ബോവസ് രൂത്തിനോടുകേട്ടോ മകളേ, പെറുക്കുവാന്‍ വേറൊരു വയലില്‍ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേര്‍ന്നുകൊള്‍ക.

9 അവര്‍ കൊയ്യുന്ന നിലത്തിന്മേല്‍ ദൃഷ്ടിവെച്ചു അവരുടെ പിന്നാലെ പൊയ്ക്കൊള്‍ക; ബാല്യക്കാര്‍ നിന്നെ തൊടരുതെന്നു ഞാന്‍ അവരോടു കല്പിച്ചിട്ടുണ്ടു. നിനക്കു ദാഹിക്കുമ്പോള്‍ പാത്രങ്ങള്‍ക്കരികെ ചെന്നു ദാഹിക്കുമ്പോള്‍ പാത്രങ്ങള്‍ക്കരികെ ചെന്നു ബാല്യക്കാര്‍ കോരിവെച്ചതില്‍നിന്നു കുടിച്ചുകൊള്‍ക എന്നു പറഞ്ഞു.

10 എന്നാറെ അവള്‍ സാഷ്ടാംഗം വീണു അവനോടുഞാന്‍ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാന്‍ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ എന്നു പറഞ്ഞു.

11 ബോവസ് അവളോടുനിന്റെ ഭര്‍ത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ജനത്തിന്റെ അടുക്കല്‍ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാന്‍ കേട്ടിരിക്കുന്നു.

12 നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിന്‍ കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവന്‍ പൂര്‍ണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.

13 അതിന്നു അവള്‍യജമാനനേ, ഞാന്‍ നിന്റെ ദാസിമാരില്‍ ഒരുത്തിയെപ്പോലെയല്ല എന്നുവരികിലും നീ എന്നെ ആശ്വസിപ്പിക്കയും അടിയനോടു ദയയായി സംസാരിക്കയും ചെയ്‍വാന്‍ തക്കവണ്ണം എന്നോടു നിനക്കു കൃപതോന്നിയല്ലോ എന്നു പറഞ്ഞു.

14 ഭക്ഷണസമയത്തു ബോവസ് അവളോടുഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം ചാറ്റില്‍ മുക്കിക്കൊള്‍ക എന്നു പറഞ്ഞു. അങ്ങനെ അവള്‍ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവന്‍ അവള്‍ക്കു മലര്‍ കൊടുത്തു; അവള്‍ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.

15 അവള്‍ പെറുക്കുവാന്‍ എഴുന്നേറ്റപ്പോള്‍ ബോവസ് തന്റെ ബാല്യക്കാരോടുഅവള്‍ കറ്റകളുടെ ഇടയില്‍തന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുതു.

16 പെറുക്കേണ്ടതിന്നു അവള്‍ക്കായിട്ടു കറ്റകളില്‍നിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുതു എന്നു കല്പിച്ചു.

17 ഇങ്ങനെ അവള്‍ വൈകുന്നേരംവരെ പെറുക്കി; പെറുക്കിയതു മെതിച്ചപ്പോള്‍ ഏകദേശം ഒരു പറ യവം ഉണ്ടായിരുന്നു.

18 അവള്‍ അതു എടുത്തുംകൊണ്ടു പട്ടണത്തിലേക്കു പോയി; അവള്‍ പെറുക്കിക്കൊണ്ടുവന്നതു അമ്മാവിയമ്മ കണ്ടു; താന്‍ തിന്നു ശേഷിപ്പിച്ചിരുന്നതും അവള്‍ എടുത്തു അവള്‍ക്കു കൊടുത്തു.

19 അമ്മാവിയമ്മ അവളോടുനീ ഇന്നു എവിടെയായിരുന്നു പെറുക്കിയതു? എവിടെയായിരുന്നു വേല ചെയ്തതു? നിന്നോടു ആദരവു കാണിച്ചവന്‍ ആനുഗ്രഹിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു. താന്‍ ഇന്ന ആളുടെ അടുക്കലായിരുന്നു വേല ചെയ്തതു എന്നു അവള്‍ അമ്മാവിയമ്മയോടു അറിയിച്ചുബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഞാന്‍ ഇന്നു വേല ചെയ്തതു എന്നു പറഞ്ഞു.

20 നൊവൊമി മരുമകളോടുജീവനുള്ളവരോടും മരിച്ചവരോടും ദയവിടാതിരിക്കുന്ന യഹോവയാല്‍ അവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു. അയാള്‍ നമുക്കു അടുത്ത ചാര്‍ച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരില്‍ ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.

21 എന്റെ ബാല്യക്കാര്‍ കൊയ്ത്തെല്ലാം തീര്‍ക്കുംവോളം അവരോടു ചേന്നിരിക്ക എന്നുകൂടെ അവന്‍ എന്നോടു പറഞ്ഞു എന്നു മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.

22 നൊവൊമി തന്റെ മരുമകളായ രൂത്തിനോടുമകളേ, വെറൊരു വയലില്‍വെച്ചു ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന്നു നീ അവന്റെ ബാല്യക്കാരത്തികളോടുകൂടെ തന്നേ പോകുന്നതു നന്നു എന്നു പറഞ്ഞു.

23 അങ്ങനെ അവള്‍ യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാന്‍ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേര്‍ന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാര്‍ക്കയും ചെയ്തു.