Bible

 

പുറപ്പാടു് 25

Studie

   

1 യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാല്‍

2 എനിക്കു വഴിപാടു കൊണ്ടു വരുവാന്‍ യിസ്രായേല്‍മക്കളോടു പറക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങള്‍ എനിക്കുവേണ്ടി വഴിപാടു വാങ്ങേണം.

3 അവരോടു വാങ്ങേണ്ടുന്ന വഴിപാടോപൊന്നു, വെള്ളി, താമ്രം; നീലനൂല്‍, ധൂമ്രനൂല്‍,

4 ചുവപ്പുനൂല്‍, പഞ്ഞിനൂല്‍, കോലാട്ടുരോമം,

5 ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍, തഹശൂതോല്‍, ഖദിരമരം;

6 വിളക്കിന്നു എണ്ണ, അഭിഷേക തൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവര്‍ഗ്ഗം,

7 ഏഫോദിന്നും മാര്‍പദക്കത്തിന്നും പതിപ്പാന്‍ ഗോമേദകക്കല്ലു, രത്നങ്ങള്‍ എന്നിവ തന്നേ.

8 ഞാന്‍ അവരുടെ നടുവില്‍ വസിപ്പാന്‍ അവര്‍ എനിക്കു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം.

9 തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാന്‍ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയും തന്നേ ഉണ്ടാക്കേണം.

10 ഖദിരമരം കൊണ്ടു ഒരു പെട്ടകം ഉണ്ടാക്കേണം; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.

11 അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെ മേല്‍ ചുറ്റും പൊന്നു കൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം.

12 അതിന്നു നാലു പൊന്‍ വളയം വാര്‍പ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറെക്കേണം.

13 ഖദിരമരംകൊണ്ടു തണ്ടുകള്‍ ഉണ്ടാക്കി പൊന്നു കൊണ്ടു പൊതിയേണം.

14 തണ്ടുകളാല്‍ പെട്ടകം ചുമക്കേണ്ടതിന്നു പെട്ടകത്തിന്റെ പാര്‍ശ്വങ്ങളിലുള്ള വളയങ്ങളില്‍ അവ ചെലുത്തേണം.

15 തണ്ടുകള്‍ പെട്ടകത്തിന്റെ വളയങ്ങളില്‍ ഇരിക്കേണം; അവയെ അതില്‍ നിന്നു ഊരരുതു.

16 ഞാന്‍ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തില്‍ വെക്കേണം.

17 തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം.

18 പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്റെ രണ്ടു അറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ടു അവയെ ഉണ്ടാക്കേണം.

19 ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റെ കെരൂബിനെ മറ്റെ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തില്‍നിന്നുള്ളവയായി അതിന്റെ രണ്ടു അറ്റത്തും ഉണ്ടാക്കേണം.

20 കെരൂബുകള്‍ മേലോട്ടു ചിറകുവിടര്‍ത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മില്‍ അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ഇരിക്കേണം.

21 കൃപാസനത്തെ പെട്ടകത്തിന്മീതെ വെക്കേണം; ഞാന്‍ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വെക്കേണം.

22 അവിടെ ഞാന്‍ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേല്‍നിന്നു സാക്ഷ്യപ്പെട്ടകത്തിന്മേല്‍ നിലക്കുന്ന രണ്ടു കെരൂബുകളുടെ നടുവില്‍ നിന്നും യിസ്രായേല്‍മക്കള്‍ക്കായി ഞാന്‍ നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോടു അരുളിച്ചെയ്യും.

23 ഖദിരമരംകൊണ്ടു ഒരു മേശ ഉണ്ടാക്കേണം. അതിന്റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം.

24 അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.

25 ചുറ്റും അതിന്നു നാലു വിരല്‍ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിന്നു ചുറ്റും പൊന്നു കൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.

26 അതിന്നു നാലു പൊന്‍ വളയം ഉണ്ടാക്കേണം; വളയം നാലു കാലിന്റെയും പാര്‍ശ്വങ്ങളില്‍ താറെക്കേണം.

27 മേശ ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാന്‍ വേണ്ടി വളയം ചട്ടത്തിന്നു ചേര്‍ന്നിരിക്കേണം.

28 തണ്ടുകള്‍ ഖദരിമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം; അവകൊണ്ടു മേശ ചുമക്കേണം.

29 അതിന്റെ തളികകളും കരണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കേണം; തങ്കംകൊണ്ടു അവയെ ഉണ്ടാക്കേണം.

30 മേശമേല്‍ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വെക്കേണം.

31 തങ്കംകൊണ്ടു ഒരു നിലവിളകൂ ഉണ്ടാക്കേണം. നിലവിളകൂ അടിപ്പുപണിയായിരിക്കേണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതില്‍ നിന്നു തന്നേ ആയിരിക്കേണം.

32 നിലവിളക്കിന്റെ മൂന്നു ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്നു ശാഖ മറ്റെ വശത്തു നിന്നും ഇങ്ങനെ ആറു ശാഖ അതിന്റെ പാര്‍ശ്വങ്ങളില്‍നിന്നു പുറപ്പെടേണം.

33 ഒരു ശാഖയില്‍ ഔരോ മുട്ടും ഔരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയില്‍ ഔരോ മുട്ടും ഔരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഉണ്ടായിരിക്കേണം; നിലവിളക്കില്‍നിന്നു പുറപ്പെടുന്ന ആറു ശാഖെക്കും അങ്ങനെ തന്നേ വേണം.

34 വിളകൂതണ്ടിലോ മുട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടം ഉണ്ടായിരിക്കേണം.

35 അതില്‍നിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കില്‍ നിന്നു പുറപ്പെടുന്ന ആറു ശാഖെക്കും വേണം.

36 അവയുടെ മുട്ടുകളും ശാഖകളും അതില്‍നിന്നു തന്നേ ആയിരിക്കേണം; മുഴുവനും തങ്കം കൊണ്ടു ഒറ്റ അടിപ്പു പണി ആയിരിക്കേണം.

37 അതിന്നു ഏഴു ദീപം ഉണ്ടാക്കി നേരെ മുമ്പോട്ടു പ്രകാശിപ്പാന്‍ തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം.

38 അതിന്റെ ചവണകളും കരിന്തരിപ്പാത്രങ്ങളും തങ്കംകൊണ്ടു ആയിരിക്കേണം.

39 അതും ഈ ഉപകരണങ്ങള്‍ ഒക്കെയും ഒരു താലന്തു തങ്കം കൊണ്ടു ഉണ്ടാക്കേണം.

40 പര്‍വ്വതത്തില്‍വെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാന്‍ സൂക്ഷിച്ചുകൊള്ളേണം.

   

Bible

 

രാജാക്കന്മാർ 1 7

Studie

   

1 ശലോമോന്‍ തന്റെ അരമന പതിമ്മൂന്നു ആണ്ടുകൊണ്ടു പണിതു അരമനപ്പണി മുഴുവനും തീര്‍ത്തു.

2 അവന്‍ ലെബാനോന്‍ വനഗൃഹവും പണിതു; അതിന്നു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേല്‍ ദേവദാരു ഉത്തരംവെച്ചു പണിതു.

3 ഔരോ നിരയില്‍ പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേല്‍ തുലാം വെച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.

4 മൂന്നു നിര കിളിവാതില്‍ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേര്‍ക്കുംനേരെ ആയിരുന്നു.

5 വാതിലും കട്ടളയും എല്ലാം സമചതുരവും കിളിവാതില്‍ മൂന്നു നിരയായി നേര്‍ക്കുംനേരെയും ആയിരുന്നു.

6 അവന്‍ അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുന്‍ വശത്തു തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി.

7 ന്യായം വിധിക്കേണ്ടതിന്നു ആസ്ഥാനമണ്ഡപമായിട്ടു ഒരു സിംഹാസനമണ്ഡപവും പണിതുഅതിന്നു ആസകലം ദേവദാരുപ്പലകകൊണ്ടു അടിത്തട്ടിട്ടു.

8 ഇതിന്റെ പണിപോലെ തന്നേ അവന്‍ മണ്ഡപത്തിന്നപ്പുറം മറ്റെ പ്രാകാരത്തില്‍ അവന്‍ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോന്‍ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകള്‍ക്കും അവന്‍ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.

9 ഇവ ഒക്കെയും അടിസ്ഥാനം മുതല്‍ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈര്‍ച്ചവാള്‍കൊണ്ടു അറുത്തെടുത്തവിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു.

10 അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു.

11 മേല്‍പണി തോതിന്നു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.

12 യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിന്നും ആലയത്തിന്റെ മണ്ഡപത്തിന്നും ഉണ്ടായിരുന്നതു പോലെ വലിയ പ്രാകാരത്തിന്റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു.

13 ശലോമോന്‍ രാജാവു സോരില്‍നിന്നു ഹീരാം എന്നൊരുവനെ വരുത്തി.

14 അവന്‍ നഫ്താലിഗോത്രത്തില്‍ ഒരു വിധവയുടെ മകന്‍ ആയിരുന്നു; അവന്റെ അപ്പനോ സോര്‍യ്യനായ ഒരു മൂശാരിയത്രേഅവന്‍ താമ്രംകൊണ്ടു സകലവിധ പണിയും ചെയ്‍വാന്‍ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമര്‍ത്ഥ്യവും ഉള്ളവനായിരുന്നു. അവന്‍ ശലോമോന്‍ രാജാവിന്റെ അടുക്കല്‍ വന്നു, അവന്‍ കല്പിച്ച പണി ഒക്കെയും തീര്‍ത്തു.

15 അവര്‍ രണ്ടു താമ്രസ്തംഭം ഉണ്ടാക്കി; ഔരോന്നിന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടുമുഴം ചുറ്റളവും ഉണ്ടായിരുന്നു.

16 സ്തംഭങ്ങളുടെ തലെക്കല്‍ വെപ്പാന്‍ അവന്‍ താമ്രംകൊണ്ടു രണ്ടു പോതിക വാര്‍ത്തുണ്ടാക്കി; പോതിക ഔരോന്നും അയ്യഞ്ചു മുഴം ഉയരമുള്ളതായിരുന്നു.

17 സ്തംഭങ്ങളുടെ തലെക്കലെ പോതികെക്കു വലപോലെയുള്ള വിചിത്രപ്പണിയും മാലയും ഉണ്ടായിരുന്നു. പോതിക ഔരോന്നിന്നും ഇങ്ങനെ ഏഴേഴുണ്ടായിരുന്നു.

18 അങ്ങനെ അവന്‍ സ്തംഭങ്ങളെ ഉണ്ടാക്കി; അവയുടെ തലെക്കലുള്ള പോതിക മൂടത്തക്കവണ്ണം ഒരു പോതികയുടെ വലപ്പണിക്കു മീതെ രണ്ടു വരി മാതളപ്പഴം ഉണ്ടാക്കി; മറ്റെ പോതികെക്കും അവന്‍ അങ്ങനെ തന്നേ ഉണ്ടാക്കി.

19 മണ്ഡപത്തിലുള്ള സ്തംഭങ്ങളുടെ തലെക്കലെ പോതിക താമരപ്പൂവിന്റെ ആകൃതിയില്‍ നാലു മുഴം ആയിരുന്നു.

20 രണ്ടു സ്തംഭത്തിന്റെയും തലെക്കല്‍ പോതിക ഉണ്ടായിരുന്നു. ഒരു പോതികെക്കു വലപ്പണിക്കരികെ കുംഭത്തോടു ചേര്‍ന്നു ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം ഉണ്ടായിരുന്നു; മറ്റെ പോതികെക്കും അങ്ങനെ തന്നെ.

21 അവന്‍ സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതില്‍ക്കല്‍ നിറുത്തി; അവന്‍ വലത്തെ സ്തംഭം നിറുത്തി അതിന്നു യാഖീന്‍ എന്നും ഇടത്തെ സ്തംഭം നിറുത്തി അതിന്നു ബോവസ് എന്നും പേരിട്ടു.

22 സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതയില്‍ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി തീര്‍ന്നു.

23 അവന്‍ ഒരു കടല്‍ വാര്‍ത്തുണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടു വകൂ പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതുമുഴം നൂലളവും ഉണ്ടായിരുന്നു.

24 അതിന്റെ വക്കിന്നു താഴെ, പുറത്തു, മുഴം ഒന്നിന്നു പത്തു കുമിഴ് വീതം കടലിന്നു ചുറ്റും ഉണ്ടായിരുന്നു; അതു വാര്‍ത്തപ്പോള്‍ തന്നെ കുമിഴും രണ്ടുനിരയായി വാര്‍ത്തിരുന്നു.

25 അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു; അവയില്‍ മൂന്നു വടക്കോട്ടും, മൂന്നു പടിഞ്ഞാറോട്ടും, മൂന്നു തെക്കോട്ടും, മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു; കടല്‍ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ടഭാഗം ഒക്കെയും അകത്തോട്ടു ആയിരുന്നു.

26 അതിന്റെ കനം നാലംഗുലം; അതിന്റെ വകൂ പാനപാത്രത്തിന്റെ വകൂപോലെ താമരപ്പൂവിന്റെ ആകൃതിയില്‍ ആയിരുന്നു. അതില്‍ രണ്ടായിരം ബത്ത് വെള്ളം കൊള്ളും.

27 അവന്‍ താമ്രംകൊണ്ടു പത്തു പീഠം ഉണ്ടാക്കി; ഔരോ പീഠത്തിന്നു നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു.

28 പീഠങ്ങളുടെ പണി എങ്ങനെയെന്നാല്‍അവകൂ ചട്ടപ്പലക ഉണ്ടായിരുന്നു; ചട്ടപ്പലക ചട്ടങ്ങളില്‍ ആയിരുന്നു.

29 ചട്ടങ്ങളില്‍ ഇട്ടിരുന്ന പലകമേല്‍ സിംഹങ്ങളും കാളകളും കെരൂബുകളും ഉണ്ടായിരുന്നു; ചട്ടങ്ങളില്‍ അവ്വണ്ണം സിംഹങ്ങള്‍ക്കും കാളകള്‍ക്കും മീതെയും താഴെയും തോരണപണിയും ഉണ്ടായിരുന്നു.

30 ഔരോ പീഠത്തിന്നും താമ്രം കൊണ്ടുള്ള നന്നാലു ചക്രവും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; അതിന്റെ നാലു കോണിലും കാലുകള്‍ ഉണ്ടായിരുന്നു. തൊട്ടിയുടെ കീഴെ കാല്‍ ഔരോന്നിന്നും പുറവശത്തു തോരണപ്പണിയോടുകൂടി വാര്‍ത്തിരുന്നു.

31 അതിന്റെ വായ് ചട്ടക്കൂട്ടിന്നു അകത്തും മേലോട്ടും ഒരു മുഴം ഉയരമുള്ളതും ആയിരുന്നു; അതിന്റെ വായ് പീഠത്തിന്റെ പണിപോലെയും ഒന്നര മുഴം വൃത്തത്തിലും ആയിരുന്നു; അതിന്റെ വായക്കു കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകാരമല്ല, ചതുരശ്രം ആയിരുന്നു.

32 ചക്രം നാലും ചട്ടങ്ങളുടെ കീഴും ചക്രങ്ങളുടെ അച്ചുതണ്ടുകള്‍ പീഠത്തിലും ആയിരുന്നു. ഔരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം.

33 ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരന്നു; അവയുടെ അച്ചതണ്ടുകളും വട്ടുകളും അഴികളും ചക്രനാഭികളും എല്ലാം വാര്‍പ്പു പണി ആയിരുന്നു.

34 ഔരോ പീഠത്തിന്റെ നാലു കോണിലും നാലു കാലുണ്ടായിരുന്നു; കാലുകള്‍ പീഠത്തില്‍നിന്നു തന്നേ ഉള്ളവ ആയിരുന്നു.

35 ഔരോ പീഠത്തിന്റെയും തലെക്കല്‍ അര മുഴം ഉയരമുള്ള വളയവും ഔരോ പീഠത്തിന്റെയും മേലറ്റത്തു അതിന്റെ താങ്ങുകളും അതിന്റെ വക്കുകളും അതില്‍നിന്നു തന്നേ ആയിരുന്നു.

36 അതിന്റെ താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും അതതില്‍ ഇടം ഉണ്ടായിരുന്നതുപോലെ അവന്‍ കെരൂബ്, സിംഹം ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും തോരണപ്പണിയോടുകൂടെ കൊത്തി.

37 ഇങ്ങനെ അവന്‍ പീഠം പത്തും തീര്‍ത്തു; അവേക്കു ഒക്കെയും വാര്‍പ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു.

38 അവന്‍ താമ്രംകൊണ്ടു പത്തു തൊട്ടിയും ഉണ്ടാക്കി; ഔരോ തൊട്ടിയില്‍ നാല്പതു ബത്ത് വെള്ളം കൊള്ളും; ഔരോ തൊട്ടി നന്നാലു മുഴം. പത്തു പീഠത്തില്‍ ഔരോന്നിന്മേല്‍ ഔരോ തൊട്ടി വെച്ചു.

39 അവന്‍ അഞ്ചു പീഠം ആലയത്തിന്റെ വലത്തു ഭാഗത്തും അഞ്ചു പീഠം ആലയത്തിന്റെ ഇടത്തുഭാഗത്തും വെച്ചു; കടലോ അവന്‍ ആലയത്തിന്റെ വലത്തു ഭാഗത്തു തെക്കുകിഴക്കായി വെച്ചു.

40 പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോന്‍ രാജാവിന്നു വേണ്ടി ചെയ്ത പണികളൊക്കെയും തീര്‍ത്തു.

41 രണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്റെയും തലെക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാന്‍ രണ്ടു വലപ്പണി,

42 സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഔരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം,

43 പത്തു പീഠം, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി,

44 ഒരു കടല്‍, കടലിന്റെ കീഴെയുള്ള പന്ത്രണ്ടു കാള,

45 കലങ്ങള്‍, ചട്ടുകങ്ങള്‍, കലശങ്ങള്‍ എന്നിവ തന്നേ. യഹോവയുടെ ആലയം വക ശലോമോന്‍ രാജാവിന്നു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു.

46 യോര്‍ദ്ദാന്‍ സമഭൂമിയില്‍ സുക്കോത്തിന്നും സാരെഥാന്നും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാര്‍പ്പിച്ചു.

47 ഉപകരണങ്ങള്‍ അനവധി ആയിരുന്നതുകൊണ്ടു ശലോമോന്‍ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.

48 ശലോമോന്‍ യഹോവയുടെ ആലയത്തിന്നുള്ള സകലഉപകരണങ്ങളും ഉണ്ടാക്കി; പൊന്‍ പീഠം, കാഴ്ചയപ്പം വെക്കുന്ന പൊന്‍ മേശ,

49 അന്തര്‍മ്മന്ദിരത്തിന്റെ മുമ്പില്‍ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളകൂതണ്ടുകള്‍, പൊന്നുകൊണ്ടുള്ള പുഷ്പങ്ങള്‍,

50 ദീപങ്ങള്‍, ചവണകള്‍, തങ്കം കൊണ്ടുള്ള പാനപാത്രങ്ങള്‍, കത്രികകള്‍, കലശങ്ങള്‍, തവികള്‍, തീച്ചട്ടികള്‍, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകള്‍ക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകള്‍ക്കും പൊന്നുകൊണ്ടുള്ള കെട്ടുകള്‍ എന്നിവ തന്നേ.

51 അങ്ങനെ ശലോമോന്‍ രാജാവു യഹോവയുടെ ആലയംവക പണി എല്ലാം തീര്‍ത്തു. ശലോമോന്‍ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍വെച്ചു.