ദിനവൃത്താന്തം 2 5

Studie

   

1 ഇങ്ങനെ ശലോമോന്‍ യഹോവയുടെ ആലയത്തിന്നു വേണ്ടി ചെയ്ത പണിയൊക്കെയും തീര്‍ന്നു; പിന്നെ ശലോമോന്‍ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വസ്തുക്കളായ വെള്ളിയും പൊന്നും ഉപകരണങ്ങള്‍ ഒക്കെയും കൊണ്ടുവന്നു ദൈവാലയത്തിലെ ഭണ്ഡാരഗൃഹങ്ങളില്‍ വെച്ചു.

2 ശലോമോന്‍ യഹോവയുടെ നിയമപെട്ടകം സീയോന്‍ എന്ന ദാവീദിന്റെ നഗരത്തില്‍നിന്നു കൊണ്ടുവരുവാന്‍ യിസ്രായേല്‍മൂപ്പന്മാരെയും യിസ്രായേല്‍മക്കളുടെ പിതൃഭവനത്തലവന്മാരായ ഗോത്രപ്രഭുക്കന്മാരെ ഒക്കെയും യെരൂശലേമില്‍ കൂട്ടിവരുത്തി.

3 യിസ്രായേല്‍പുരുഷന്മാരെല്ലാവരും ഏഴാം മാസത്തിലെ ഉത്സവത്തില്‍ രാജാവിന്റെ അടുക്കല്‍ വന്നുകൂടി.

4 യിസ്രായേല്‍മൂപ്പന്മാരെല്ലാവരും വന്നശേഷം ലേവ്യര്‍ പെട്ടകം എടുത്തു.

5 പെട്ടകവും സമാഗമനക്കുടാരവും കൂടാരത്തിലെ സകലവിശുദ്ധോപകരണങ്ങളും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവ കൊണ്ടുവന്നതു.

6 ശലോമോന്‍ രാജാവും അവന്റെ അടുക്കല്‍ കൂടിവന്നിരുന്ന യിസ്രായേല്‍സഭയൊക്കെയും എണ്ണുവാനും കണക്കെടുപ്പാനും കഴിയാതവണ്ണം വളരെ ആടുകളെയും കാളകളെയും പെട്ടകത്തിന്നു മുമ്പില്‍ യാഗം കഴിച്ചു.

7 പുരോഹിതന്മാര്‍ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തര്‍മ്മന്ദിരത്തില്‍ അതിവിശുദ്ധസ്ഥലത്തേക്കു കെരൂബുകളുടെ ചിറകിന്‍ കീഴെ കൊണ്ടുചെന്നു വെച്ചു.

8 കെരൂബുകള്‍ പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു,

9 തണ്ടുകള്‍ നീണ്ടിരിക്കയാല്‍ തണ്ടുകളുടെ അറ്റങ്ങള്‍ അന്തര്‍മ്മന്ദിരത്തിന്നു മുമ്പില്‍ പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ടു.

10 യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോള്‍ മോശെ ഹോരേബില്‍വെച്ചു പെട്ടകത്തില്‍ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ അതില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല.

11 പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തില്‍നിന്നു വന്നപ്പോള്‍--അവിടെയുണ്ടായിരുന്ന പുരോഹിതന്മാര്‍ ക്കുറുകളുടെ ക്രമം നോക്കാതെ എല്ലാവരും തങ്ങളെ വിശുദ്ധീകരിച്ചിരുന്നു;

12 ആസാഫ്, ഹേമാന്‍ , യെദൂഥൂന്‍ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും ചണവസ്ത്രം ധരിച്ചു കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ചു യാഗപീഠത്തിന്നു കിഴക്കു കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടുകൂടെ നിന്നു--

13 കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെഅവന്‍ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു എന്നു ഏകസ്വരമായി കേള്‍ക്കുമാറു യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവര്‍ ഉച്ചത്തില്‍ പാടി യഹോവയെ സ്തുതിച്ചപ്പോള്‍ യഹോവയുടെ ആലയമായ മന്ദിരത്തില്‍ ഒരു മേഘം നിറഞ്ഞു.

14 യഹോവയുടെ തേജസ്സ് ദൈവാലയത്തില്‍ നിറഞ്ഞിരുന്നതുകൊണ്ടു പുരോഹിതന്മാര്‍ക്കും മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാന്‍ കഴിഞ്ഞില്ല.