Библията

 

ആവർത്തനം 15

Проучване

   

1 ഏഴേഴു ആണ്ടു കൂടുമ്പോള്‍ നീ ഒരു വിമോചനം ആചരിക്കേണം.

2 വിമോചനത്തിന്റെ ക്രമം എന്തെന്നാല്‍കൂട്ടുകാരന്നു വായിപ്പകൊടുത്തവനെല്ലാം അതു ഇളെച്ചു കൊടുക്കേണം. യഹോവയുടെ വിമോചനം പ്രസിദ്ധമാക്കിയതുകൊണ്ടു നീ കൂട്ടുകാരനെയോ സഹോദരനെയോ ബുദ്ധിമുട്ടിക്കരുതു.

3 അന്യജാതിക്കാരനോടു നിനക്കു മുട്ടിച്ചു പിരിക്കാം; എന്നാല്‍ നിന്റെ സഹോദരന്‍ തരുവാനുള്ളതു നീ ഇളെച്ചുകൊടുക്കേണം.

4 ദരിദ്രന്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടാകയില്ലതാനും; നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു ഇന്നു ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചുനടന്നാല്‍

5 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി കൈവശമാക്കുവാന്‍ തരുന്ന ദേശത്തു നിന്നെ ഏറ്റവും അനുഗ്രഹിക്കും.

6 നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ടു നീ അനേകം ജാതികള്‍ക്കു വായിപ്പ കൊടുക്കും; എന്നാല്‍ നീ വായിപ്പ വാങ്ങുകയില്ല; നീ അനേകം ജാതികളെ ഭരിക്കും; എന്നാല്‍ അവര്‍ നിന്നെ ഭരിക്കയില്ല.

7 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരന്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടെങ്കില്‍ ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടെക്കാതെയും,

8 നിന്റെ കൈ അവന്നുവേണ്ടി തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണം.

9 വിമോചനസംവത്സരമായ ഏഴാം ആണ്ടു അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തില്‍ ഒരു ദുര്‍വ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോടു നിന്റെ കണ്ണു നിര്‍ദ്ദയമായിരുന്നു അവന്നു ഒന്നും കൊടുക്കാതിരിക്കയും അവന്‍ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ടു അതു നിനക്കു പാപമായി തീരുകയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.

10 നീ അവന്നു കൊടുത്തേ മതിയാവു; കൊടുക്കുമ്പോള്‍ ഹൃദയത്തില്‍ വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തികളിലും സകലപ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.

11 ദരിദ്രന്‍ ദേശത്തു അറ്റുപോകയില്ല; അതുകൊണ്ടു നിന്റെ ദേശത്തു അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന്നു നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്നു.

12 നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താന്‍ വിറ്റിട്ടു ആറു സംവത്സരം നിന്നെ സേവിച്ചാല്‍ ഏഴാം സംവത്സരത്തില്‍ നീ അവനെ സ്വതന്ത്രനായി വിട്ടയക്കേണം.

13 അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോള്‍ അവനെ വെറുങ്കയ്യായിട്ടു അയക്കരുതു.

14 നിന്റെ ആട്ടിന്‍ കൂട്ടത്തില്‍നിന്നും കളത്തില്‍നിന്നും മുന്തിരിച്ചക്കില്‍നിന്നും അവന്നു ഔദാര്യമായി ദാനം ചെയ്യേണം; നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവന്നു കൊടുക്കേണം.

15 നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഔര്‍ക്കേണം. അതുകൊണ്ടു ഞാന്‍ ഇന്നു ഈ കാര്യം നിന്നോടു ആജ്ഞാപിക്കുന്നു.

16 എന്നാല്‍ അവന്‍ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കകൊണ്ടും നിന്റെ അടുക്കല്‍ അവന്നു സുഖമുള്ളതുകൊണ്ടുംഞാന്‍ നിന്നെ വിട്ടുപോകയില്ല എന്നു നിന്നോടു പറഞ്ഞാല്‍

17 നീ ഒരു സൂചി എടുത്തു അവന്റെ കാതു വാതിലിനോടു ചേര്‍ത്തു കുത്തി തുളെക്കേണം; പിന്നെ അവന്‍ എന്നും നിനക്കു ദാസനായിരിക്കേണം; നിന്റെ ദാസിക്കും അങ്ങനെ തന്നേ ചെയ്യേണം.

18 അവന്‍ ഒരു കൂലിക്കാരന്റെ ഇരട്ടിക്കൂലിക്കു തക്കതായി ആറു സംവത്സരം നിന്നെ സേവിച്ചതുകൊണ്ടു അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോള്‍ നിനക്കു വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.

19 നിന്റെ മാടുകളിലും ആടുകളിലും കടിഞ്ഞൂലായി പിറക്കുന്ന ആണിനെ ഒക്കെയും നിന്റെ ദൈവമായ യഹോവേക്കു ശുദ്ധീകരിക്കേണം; നിന്റെ മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ടു വേല ചെയ്യിക്കരുതു; നിന്റെ ആടുകളുടെ കടിഞ്ഞൂലിന്റെ രോമം കത്രിക്കയും അരുതു.

20 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീയും നിന്റെ കുടുംബവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ വെച്ചു അതിനെ ആണ്ടുതോറും തിന്നേണം.

21 എന്നാല്‍ അതിന്നു മുടന്തോ കുരുടോ ഇങ്ങനെ വല്ല ഊനവും ഉണ്ടായിരുന്നാല്‍ നിന്റെ ദൈവമായ യഹോവേക്കു അതിനെ യാഗം കഴിക്കരുതു.

22 നിന്റെ പട്ടണങ്ങളില്‍വെച്ചു അതു തിന്നാം; പുള്ളിമാനിനെയും കലമാനിനെയുംപോലെ അശുദ്ധനും ശുദ്ധനും ഒരുപോലെ തിന്നാം.

23 അതിന്റെ രക്തം മാത്രം തിന്നരുതു; അതു വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.

   

Библията

 

യോഹന്നാൻ 1 3

Проучване

   

1 കാണ്മിന്‍ , നാം ദൈവമക്കള്‍ എന്നു വിളിക്കപ്പെടുവാന്‍ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല.

2 പ്രിയമുള്ളവരേ, നാം ഇപ്പോള്‍ ദൈവമക്കള്‍ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നാം അവനെ താന്‍ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാര്‍ ആകും എന്നു നാം അറിയുന്നു.

3 അവനില്‍ ഈ പ്രത്യാശയുള്ളവന്‍ എല്ലാം അവന്‍ നിര്‍മ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നേ നിര്‍മ്മലീകരിക്കുന്നു.

4 പാപം ചെയ്യുന്നവന്‍ എല്ലാം അധര്‍മ്മവും ചെയ്യുന്നു; പാപം അധര്‍മ്മം തന്നേ.

5 പാപങ്ങളെ നീക്കുവാന്‍ അവന്‍ പ്രത്യക്ഷനായി എന്നു നിങ്ങള്‍ അറിയുന്നു; അവനില്‍ പാപം ഇല്ല.

6 അവനില്‍ വസിക്കുന്നവന്‍ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവന്‍ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.

7 കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുതു; അവന്‍ നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവന്‍ നീതിമാന്‍ ആകുന്നു.

8 പാപം ചെയ്യുന്നവന്‍ പിശാചിന്റെ മകന്‍ ആകുന്നു. പിശാചു ആദിമുതല്‍ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാന്‍ തന്നേ ദൈവപുത്രന്‍ പ്രത്യക്ഷനായി.

9 ദൈവത്തില്‍നിന്നു ജനിച്ചവന്‍ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനില്‍ വസിക്കുന്നു; ദൈവത്തില്‍നിന്നു ജനിച്ചതിനാല്‍ അവന്നു പാപം ചെയ്‍വാന്‍ കഴികയുമില്ല.

10 ദൈവത്തിന്റെ മക്കള്‍ ആരെന്നും പിശാചിന്റെ മക്കള്‍ ആരെന്നും ഇതിനാല്‍ തെളിയുന്നു; നീതി പ്രവര്‍ത്തിക്കാത്തവന്‍ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തില്‍നിന്നുള്ളവനല്ല.

11 നിങ്ങള്‍ ആദിമുതല്‍ കേട്ട ദൂതുനാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു.

12 കയീന്‍ ദുഷ്ടനില്‍നിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാന്‍ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ.

13 സഹോദരന്മാരേ, ലോകം നിങ്ങളെ പകെക്കുന്നു എങ്കില്‍ ആശ്ചര്‍യ്യപ്പെടരുതു.

14 നാം മരണം വിട്ടു ജീവനില്‍ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാല്‍ നമുക്കു അറിയാം. സ്നേഹിക്കാത്തവന്‍ മരണത്തില്‍ വസിക്കുന്നു.

15 സഹോദരനെ പകെക്കുന്നവന്‍ എല്ലാം കുലപാതകന്‍ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവന്‍ ഉള്ളില്‍ വസിച്ചിരിപ്പില്ല എന്നു നിങ്ങള്‍ അറിയുന്നു.

16 അവന്‍ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാല്‍ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാര്‍ക്കും വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു.

17 എന്നാല്‍ ഈ ലോകത്തിലെ വസ്തുവകയുള്ളവന്‍ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാല്‍ ദൈവത്തിന്റെ സ്നേഹം അവനില്‍ എങ്ങനെ വസിക്കും?

18 കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.

19 നാം സത്യത്തിന്റെ പക്ഷത്തു നിലക്കുന്നവര്‍ എന്നു ഇതിനാല്‍ അറിയും;

20 ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കില്‍ ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയില്‍ ഉറപ്പിക്കാം.

21 പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കില്‍ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ടു.

22 അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കല്‍നിന്നു ലഭിക്കും.

23 അവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ നാം വിശ്വസിക്കയും അവന്‍ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ.

24 അവന്റെ കല്പനകളെ പ്രമാണിക്കുന്നവന്‍ അവനിലും അവന്‍ ഇവനിലും വസിക്കുന്നു. അവന്‍ നമ്മില്‍ വസിക്കുന്നു എന്നു അവന്‍ നമുക്കു തന്ന ആത്മാവിനാല്‍ നാം അറിയുന്നു.