Библија

 

ന്യായാധിപന്മാർ 5

Студија

   

1 അന്നു ദെബോരയും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയതു എന്തെന്നാല്‍

2 നായകന്മാര്‍ യിസ്രായേലിനെ നയിച്ചതിന്നും ജനം സ്വമേധയാ സേവിച്ചതിന്നും യഹോവയെ വാഴ്ത്തുവിന്‍ .

3 രാജാക്കന്മാരേ, കേള്‍പ്പിന്‍ ; പ്രഭുക്കന്മാരേ, ചെവിതരുവിന്‍ ; ഞാന്‍ പാടും യഹോവേക്കു ഞാന്‍ പാടും; യിസ്രായേലിന്‍ ദൈവമായ യഹോവേക്കു കീര്‍ത്തനം ചെയ്യും.

4 യഹോവേ, നീ സേയീരില്‍നിന്നു പുറപ്പെടുകയില്‍, ഏദോമ്യദേശത്തുകൂടി നീ നടകൊള്‍കയില്‍, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു,

5 യഹോവാസന്നിധിയില്‍ മലകള്‍ കുലുങ്ങി, യിസ്രായേലിന്‍ ദൈവമായ യഹോവേക്കു മുമ്പില്‍ ആ സീനായി തന്നേ.

6 അനാത്തിന്‍ പുത്രനാം ശംഗരിന്‍ നാളിലും, യായേലിന്‍ കാലത്തും പാതകള്‍ ശൂന്യമായി. വഴിപോക്കര്‍ വളഞ്ഞ വഴികളില്‍ നടന്നു.

7 ദെബോരയായ ഞാന്‍ എഴുന്നേലക്കുംവരെ, യിസ്രായേലില്‍ മാതാവായെഴുന്നേലക്കുംവരെ നായകന്മാര്‍ യിസ്രായേലില്‍ അശേഷം അറ്റുപോയിരുന്നു.

8 അവര്‍ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കല്‍ യുദ്ധംഭവിച്ചു. യിസ്രായേലിന്റെ നാല്പതിനായിരത്തിന്‍ മദ്ധ്യേ പരിചയും കുന്തവും കണ്ടതേയില്ല.

9 എന്റെ ഹൃദയം യിസ്രായേല്‍നായകന്മാരോടു പറ്റുന്നു; ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിന്‍ .

10 വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളില്‍ ഇരിക്കുന്നവരേ, കാല്‍നടയായി പോകുന്നവരേ, വര്‍ണ്ണിപ്പിന്‍ !

11 വില്ലാളികളുടെ ഞാണൊലിയോടകലേ നീര്‍പ്പാത്തിക്കിടയില്‍ അവിടെ അവര്‍ യഹോവയുടെ നീതികളെ യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കല്‍ ചെന്നു.

12 ഉണരുക, ഉണരുക, ദെബോരയേ, ഉണരുക, ഉണര്‍ന്നു, പാട്ടുപാടുക. എഴുന്നേല്‍ക്ക, ബാരാക്കേ, അബീനോവാമാത്മജാ. നിന്റെ ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോക.

13 അന്നു ശ്രേഷ്ഠന്മാരുടെ ശിഷ്ടവും പടജ്ജനവും ഇറങ്ങിവന്നു. വീരന്മാരുടെ മദ്ധ്യേ യഹോവയും എനിക്കായി ഇറങ്ങിവന്നു.

14 എഫ്രയീമില്‍നിന്നു അമാലേക്കില്‍ വേരുള്ളവരും, ബെന്യാമീനേ, നിന്റെ പിന്നാലെ നിന്റെ ജനസമൂഹത്തില്‍ മാഖീരില്‍നിന്നു അധിപന്മാരും സെബൂലൂനില്‍നിന്നു നായകദണ്ഡധാരികളും വന്നു.

15 യിസ്സാഖാര്‍ പ്രഭുക്കന്മാര്‍ ദെബോരയോടുകൂടെ യിസ്സാഖാര്‍ എന്നപോലെ ബാരാക്കും താഴ്വരയില്‍ അവനോടുകൂടെ ചാടി പുറപ്പെട്ടു. രൂബേന്റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണ്ണയങ്ങള്‍ ഉണ്ടായി.

16 ആട്ടിന്‍ കൂട്ടങ്ങള്‍ക്കരികെ കുഴലൂത്തു കേള്‍പ്പാന്‍ നീ തൊഴുത്തുകള്‍ക്കിടയില്‍ പാര്‍ക്കുംന്നതെന്തു? രൂബേന്റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണ്ണയങ്ങള്‍ ഉണ്ടായി.

17 ഗിലെയാദ് യോര്‍ദ്ദാന്നക്കരെ പാര്‍ത്തു. ദാന്‍ കപ്പലുകള്‍ക്കരികെ താമസിക്കുന്നതു എന്തു? ആശേര്‍ സമുദ്രതീരത്തു അനങ്ങാതിരുന്നു തുറമുഖങ്ങള്‍ക്കകത്തു പാര്‍ത്തുകൊണ്ടിരുന്നു.

18 സെബൂലൂന്‍ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോര്‍ക്കളമേടുകളില്‍ തന്നേ.

19 രാജാക്കന്മാര്‍ വന്നു പൊരുതുതാനാക്കില്‍വെച്ചു മെഗിദ്ദോവെള്ളത്തിന്നരികെ കനാന്യഭൂപന്മാര്‍ അന്നു പൊരുതു, വെള്ളിയങ്ങവര്‍ക്കും കൊള്ളയായില്ല.

20 ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ പൊരുതു അവ സീസെരയുമായി സ്വഗതികളില്‍ പൊരുതു.

21 കീശോന്‍ തോടു പുരാതനനദിയാം കീശോന്‍ തോടു തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടു പോയി. എന്‍ മനമേ, നീ ബലത്തോടെ നടകൊള്‍ക.

22 അന്നു വല്ഗിതത്താല്‍, ശൂരവല്ഗിതത്താല്‍ കുതിരകൂളമ്പുകള്‍ ഘട്ടനം ചെയ്തു.

23 മേരോസ് നഗരത്തെ ശപിച്ചുകൊള്‍വിന്‍ , അതിന്‍ നിവാസികളെ ഉഗ്രമായി ശപിപ്പിന്‍ എന്നു യഹോവാദൂതന്‍ അരുളിച്ചെയ്തു. അവര്‍ യഹോവേക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാര്‍ക്കെതിരെ യഹോവേക്കു തുണയായി തന്നേ.

24 കേന്യനാം ഹേബേരിന്‍ ഭാര്യയാം യായേലോ നാരീജനത്തില്‍ അനുഗ്രഹം ലഭിച്ചവള്‍, കൂടാരവാസിനീജനത്തില്‍ അനുഗ്രഹം ലഭിച്ചവള്‍.

25 തണ്ണീര്‍ അവന്‍ ചോദിച്ചു, പാല്‍ അവള്‍ കൊടുത്തു; രാജകീയപാത്രത്തില്‍ അവള്‍ ക്ഷീരം കൊടുത്തു.

26 കുറ്റിയെടുപ്പാന്‍ അവള്‍ കൈനീട്ടി തന്റെ വലങ്കൈ പണിക്കാരുടെ ചുറ്റികെക്കുനീട്ടി; സീസെരയെ തല്ലി അവന്റെ തല തകര്‍ത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു.

27 അവളുടെ കാല്‍ക്കല്‍ അവന്‍ കുനിഞ്ഞുവീണു, അവളുടെ കാല്‍ക്കല്‍ അവന്‍ കുനിഞ്ഞുവീണു കിടന്നു; കുനിഞ്ഞേടത്തു തന്നേ അവന്‍ ചത്തുകിടന്നു.

28 സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞുനിന്നു നോക്കിക്കൊണ്ടിരുന്നു. ജാലകത്തൂടെ വിളിച്ചുപറഞ്ഞിതുഅവന്റെ തേര്‍ വരുവാന്‍ വൈകുന്നതു എന്തു? രഥചക്രങ്ങള്‍ക്കു താമസം എന്തു?

29 ജ്ഞാനമേറിയ നായകിമാര്‍ അതിന്നുത്തരം പറഞ്ഞു; താനും തന്നോടു മറുപടി ആവര്‍ത്തിച്ചു

30 കിട്ടിയ കൊള്ള അവര്‍ പങ്കിടുകയല്ലെയോ? ഔരോ പുരുഷന്നു ഒന്നും രണ്ടും പെണ്ണുങ്ങള്‍, സീസെരെക്കു കൊള്ള വിചിത്രവസ്ത്രം വിചിത്രത്തയ്യലായ കൊള്ളയും കൂടെ. കൊള്ളക്കാരുടെ കഴുത്തില്‍ വിചിത്രശീല ഈരണ്ടു കാണും.

31 യഹോവേ, നിന്റെ ശത്രുക്കള്‍ ഒക്കെയും ഇവ്വണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂര്യന്‍ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ. പിന്നെ ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.

   

Библија

 

ശമൂവേൽ 2 22

Студија

   

1 യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യില്‍നിന്നും ശൌലിന്റെ കയ്യില്‍ നിന്നും വിടുവിച്ചശേഷം അവന്‍ യഹോവേക്കു ഒരു സംഗീതംപാടി ചൊല്ലിയതെന്തെന്നാല്‍

2 യഹോവ എന്റെ ശൈലവും എന്‍ കോട്ടയും എന്റെ രക്ഷകനും ആകുന്നു.

3 എന്റെ പാറയായ ദൈവം; അവനില്‍ ഞാന്‍ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നേ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തില്‍നിന്നു രക്ഷിക്കുന്നു.

4 സ്തുത്യനായ യഹോവയെ ഞാന്‍ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളില്‍നിന്നു താന്‍ എന്നെ രക്ഷിക്കും.

5 മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ പ്രവാഹങ്ങള്‍ എന്നെ ഭ്രമിപ്പിച്ചു;

6 പാതാളപാശങ്ങള്‍ എന്നെ ചുഴന്നു; മരണത്തിന്റെ കണികള്‍ എന്റെമേല്‍ വീണു.

7 എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചു, എന്റെ ദൈവത്തോടു തന്നേ നിലവിളിച്ചു; അവന്‍ തന്റെ മന്ദിരത്തില്‍നിന്നു എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളില്‍ എത്തി.

8 ഭൂമി ഞെട്ടി വിറെച്ചു, ആകാശത്തിന്റെ അടിസ്ഥാനങ്ങള്‍ ഇളകി, അവന്‍ കോപിക്കയാല്‍ അവ കുലുങ്ങിപ്പോയി.

9 അവന്റെ മൂക്കില്‍നിന്നു പുക പൊങ്ങി, അവന്റെ വായില്‍നിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു, തീക്കനല്‍ അവങ്കല്‍നിന്നു ജ്വലിച്ചു.

10 അവന്‍ ആകാശം ചായിച്ചിറങ്ങി; കൂരിരുള്‍ അവന്റെ കാല്‍ക്കീഴുണ്ടായിരുന്നു.

11 അവന്‍ കെരൂബിനെ വാഹനമാക്കി പറന്നു, കാറ്റിന്‍ ചിറകിന്മേല്‍ പ്രത്യക്ഷനായി.

12 അവന്‍ അന്ധകാരം തനിക്കു ചുറ്റും മണ്ഡപമാക്കി; ജലാശയവും കനത്ത മേഘങ്ങളും കൂടെ.

13 അവന്റെ മുമ്പിലുള്ള പ്രകാശത്താല്‍ തീക്കനല്‍ ജ്വലിച്ചു.

14 യഹോവ ആകാശത്തില്‍ ഇടിമുഴക്കി, അത്യുന്നതന്‍ തന്റെ നാദം കേള്‍പ്പിച്ചു.

15 അവന്‍ അസ്ത്രം എയ്തു അവരെ ചിതറിച്ചു, മിന്നല്‍ അയച്ചു അവരെ തോല്പിച്ചു.

16 യഹോവയുടെ ഭത്സനത്താല്‍, തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാല്‍ കടലിന്റെ ചാലുകള്‍ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങള്‍ വെളിപ്പെട്ടു.

17 അവന്‍ ഉയരത്തില്‍നിന്നു കൈനീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തില്‍നിന്നു എന്നെ വലിച്ചെടുത്തു.

18 ബലമുള്ള ശത്രുവിന്റെ കയ്യില്‍നിന്നും എന്നെ പകെച്ചവരുടെ പക്കല്‍നിന്നും എന്നെ വിടുവിച്ചു; അവര്‍ എന്നിലും ബലമേറിയവര്‍ ആയിരുന്നു.

19 എന്റെ അനര്‍ത്ഥദിവസത്തില്‍ അവര്‍ എന്നെ ആക്രമിച്ചു; എന്നാല്‍ യഹോവ എനിക്കു തുണയായിരുന്നു.

20 അവന്‍ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു, എന്നില്‍ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.

21 യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.

22 ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.

23 അവന്റെ വിധികള്‍ ഒക്കെയും എന്റെ മുമ്പിലുണ്ടു; അവന്റെ ചട്ടങ്ങള്‍ ഞാന്‍ വിട്ടുനടന്നിട്ടുമില്ല.

24 ഞാന്‍ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ എന്നെ തന്നേ കാത്തു.

25 യഹോവ എന്റെ നീതിക്കു തക്കവണ്ണവും അവന്റെ കാഴ്ചയില്‍ എന്റെ നിര്‍മ്മലതെക്കൊത്തവണ്ണവും എനിക്കു പകരം നല്കി.

26 ദയാലുവോടു നീ ദയാലുവാകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കന്‍ .

27 നിര്‍മ്മലനോടു നീ നിര്‍മ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.

28 എളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന്നു നീ ദൃഷ്ടിവെക്കുന്നു.

29 യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.

30 നിന്നാല്‍ ഞാന്‍ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താല്‍ ഞാന്‍ മതില്‍ ചാടിക്കടക്കും.

31 ദൈവത്തിന്റെ വഴി തികവുള്ളതു, യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവര്‍ക്കും അവന്‍ പരിച ആകുന്നു.

32 യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?

33 ദൈവം എന്റെ ഉറപ്പുള്ള കോട്ട, നിഷ്കളങ്കനെ അവന്‍ വഴി നടത്തുന്നു.

34 അവന്‍ എന്റെ കാലുകളെ മാന്‍ പേടക്കാലക്കു തുല്യമാക്കി എന്റെ ഗിരികളില്‍ എന്നെ നിലക്കുമാറാക്കുന്നു.

35 അവന്‍ എന്റെ കൈകള്‍ക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങള്‍ താമ്രചാപം കുലെക്കുന്നു.

36 നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.

37 ഞാന്‍ കാലടി വെക്കേണ്ടതിന്നു നീ വിശാലത വരുത്തി; എന്റെ നരിയാണികള്‍ വഴുതിപ്പോയതുമില്ല.

38 ഞാന്‍ എന്റെ ശത്രുക്കളെ പിന്തുടര്‍ന്നൊടുക്കി അവരെ മുടിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.

39 അവര്‍ക്കും എഴുന്നേറ്റുകൂടാതവണ്ണം ഞാന്‍ അവരെ തകര്‍ത്തൊടുക്കി; അവര്‍ എന്റെ കാല്‍ക്കീഴില്‍ വീണിരിക്കുന്നു.

40 യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിര്‍ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.

41 എന്നെ പകെക്കുന്നവരെ ഞാന്‍ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി.

42 അവര്‍ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല; യഹോവയിങ്കലേക്കു നോക്കി, അവന്‍ ഉത്തരം അരുളിയതുമില്ല.

43 ഞാന്‍ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ ചവിട്ടി ചിതറിച്ചു.

44 എന്റെ ജനത്തിന്റെ കലഹങ്ങളില്‍നിന്നും നീ എന്നെ വിടുവിച്ചു, ജാതികള്‍ക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാന്‍ അറിയാത്ത ജനം എന്നെ സേവിക്കുന്നു.

45 അന്യജാതിക്കാര്‍ എന്നോടു അനസരണഭാവം കാണിക്കും; അവര്‍ കേട്ട മാത്രെക്കു എന്നെ അനുസരിക്കും.

46 അന്യജാതിക്കാര്‍ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുര്‍ഗ്ഗങ്ങളില്‍നിന്നു അവര്‍ വിറെച്ചു കൊണ്ടുവരുന്നു.

47 യഹോവ ജീവിക്കുന്നു; എന്‍ പാറ വാഴ്ത്തപ്പെട്ടവന്‍ . എന്‍ രക്ഷയുടെ പാറയായ ദൈവം ഉന്നതന്‍ തന്നേ.

48 ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.

49 അവന്‍ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിര്‍ക്കുംന്നവര്‍ക്കും മീതെ നീ എന്നെ ഉയര്‍ത്തുന്നു; സാഹസക്കാരന്റെ കയ്യില്‍നിന്നു നീ എന്നെ വിടുവിക്കുന്നു.

50 അതുകൊണ്ടു, യഹോവേ, ഞാന്‍ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും, നിന്റെ നാമത്തെ ഞാന്‍ കീര്‍ത്തിക്കും.

51 അവന്‍ തന്റെ രാജാവിന്നു മഹാരക്ഷ നലകുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.