രൂത്ത് 3

Студија

   

1 അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞതുമകളേ, നിനക്കു നന്നായിരിക്കേണ്ടതിന്നു ഞാന്‍ നിനക്കു വേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?

2 നീ ചേര്‍ന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാര്‍ച്ചക്കാരനല്ലയോ? അവന്‍ ഇന്നു രാത്രി കളത്തില്‍ യവം തൂറ്റുന്നു.

3 ആകയാല്‍ നീ കുളിച്ചു തൈലം പൂശി വസ്ത്രം ധരിച്ചു കളത്തില്‍ ചെല്ലുക; ആയാള്‍ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുതു.

4 ഉറങ്ങുവാന്‍ പോകുമ്പോള്‍ അവന്‍ കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു കൊള്‍ക; എന്നാല്‍ നീ എന്തു ചെയ്യേണമെന്നു അവന്‍ നിനക്കു പറഞ്ഞുതരും.

5 അതിന്നു അവള്‍നീ പറയുന്നതൊക്കെയും ഞാന്‍ ചെയ്യാം എന്നു അവളോടു പറഞ്ഞു.

6 അങ്ങനെ അവള്‍ കളത്തില്‍ ചെന്നു അമ്മാവിയമ്മകല്പിച്ചതുപോലെ ഒക്കെയും ചെയ്തു.

7 ബോവസ് തിന്നു കുടിച്ചു ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു.

8 അര്‍ദ്ധരാത്രിയില്‍ അവന്‍ ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്‍ക്കല്‍ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആര്‍ എന്നു അവന്‍ ചോദിച്ചു.

9 ഞാന്‍ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേല്‍ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവള്‍ പറഞ്ഞു.

10 അതിന്നു അവന്‍ പറഞ്ഞതുമകളേ, നീ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവള്‍; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാല്‍ ആദ്യത്തേതില്‍ അധികം ദയ ഒടുവില്‍ കാണിച്ചിരിക്കുന്നു.

11 ആകയാല്‍ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാന്‍ ചെയ്തുതരാം; നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാര്‍ക്കും എല്ലാവര്‍ക്കും അറിയാം.

12 ഞാന്‍ നിന്റെ വീണ്ടെടുപ്പുകാരന്‍ എന്നതു സത്യം തന്നേ; എങ്കിലും എന്നെക്കാള്‍ അടുത്ത ഒരു വീണ്ടെടുപ്പുകാരന്‍ ഉണ്ടു.

13 ഈ രാത്രി താമസിക്ക; നാളെ അവന്‍ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവര്‍ത്തിച്ചാല്‍ കൊള്ളാം; അവന്‍ നിവര്‍ത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്റെ മുറ നിവര്‍ത്തിപ്പാന്‍ അവന്നു മനസ്സില്ലെങ്കിലോ യഹോവയാണ ഞാന്‍ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിര്‍വര്‍ത്തിച്ചുതരും; രാവിലെവരെ കിടന്നുകൊള്‍ക.

14 അങ്ങനെ അവള്‍ രാവിലെവരെ അവന്റെ കാല്‍ക്കല്‍ കിടന്നു; ഒരു സ്ത്രീ കളത്തില്‍ വന്നതു ആരും അറിയരുതെന്നു അവന്‍ പറഞ്ഞിരുന്നതുകൊണ്ടു ആളറിയാറാകുംമുമ്പെ അവള്‍ എഴുന്നേറ്റു.

15 നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്നു അവന്‍ പറഞ്ഞു. അവള്‍ അതു പിടിച്ചപ്പോള്‍ അവന്‍ ആറിടങ്ങഴി യവം അതില്‍ അളന്നുകൊടുത്തു; അവള്‍ പട്ടണത്തിലേക്കു പോയി.

16 അവള്‍ അമ്മാവിയമ്മയുടെ അടുക്കല്‍ വന്നപ്പോള്‍നിന്റെ കാര്യം എന്തായി മകളേ എന്നു അവള്‍ ചോദിച്ചു; ആയാള്‍ തനിക്കു ചെയ്തതൊക്കെയും അവള്‍ അറിയിച്ചു.

17 അമ്മാവിയമ്മയുടെ അടുക്കല്‍ വെറുങ്കയ്യായി പോകരുതു എന്നു അവന്‍ എന്നോടു പറഞ്ഞു ഈ ആറിടങ്ങഴി യവവും എനിക്കു തന്നു എന്നു അവള്‍ പറഞ്ഞു.

18 അതിന്നു അവള്‍എന്റെ മകളേ, ഈ കാര്യം എന്താകുമെന്നു അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്നു ഈ കാര്യം തീര്‍ക്കുംവരെ ആയാള്‍ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.