സങ്കീർത്തനങ്ങൾ 71

Funda

   

1 യഹോവ, ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ.

2 നിന്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ രക്ഷിക്കേണമേ.

3 ഞാന്‍ എപ്പോഴും വന്നു പാര്‍ക്കേണ്ടതിന്നു നീ എനിക്കു ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാന്‍ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.

4 എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യില്‍നിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യില്‍ നിന്നും എന്നെ വിടുവിക്കേണമേ.

5 യഹോവയായ കര്‍ത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതല്‍ നീ എന്റെ ആശ്രയം തന്നേ.

6 ഗര്‍ഭംമുതല്‍ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തില്‍നിന്നു എന്നെ എടുത്തവന്‍ നീ തന്നെ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;

7 ഞാന്‍ പലര്‍ക്കും ഒരത്ഭുതം ആയിരിക്കുന്നു; നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.

8 എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.

9 വാര്‍ദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോള്‍ എന്നെ ഉപേക്ഷിക്കയുമരുതേ.

10 എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവര്‍ കൂടിയാലോചിക്കുന്നു.

11 ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടര്‍ന്നു പിടിപ്പിന്‍ ; വിടുവിപ്പാന്‍ ആരുമില്ല എന്നു അവര്‍ പറയുന്നു.

12 ദൈവമേ, എന്നോടു അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.

13 എന്റെ പ്രാണന്നു വിരോധികളായവര്‍ ലജ്ജിച്ചു നശിച്ചുപോകട്ടെ; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.

14 ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാന്‍ മേലക്കുമേല്‍ നിന്നെ സ്തുതിക്കും.

15 എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വര്‍ണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.

16 ഞാന്‍ യഹോവയായ കര്‍ത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാന്‍ കീര്‍ത്തിക്കും.

17 ദൈവമേ, എന്റെ ബാല്യംമുതല്‍ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാന്‍ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.

18 ദൈവമേ, അടുത്ത തലമുറയോടു ഞാന്‍ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാര്‍ദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.

19 ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവര്‍ത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യന്‍ ആരുള്ളു?

20 അനവധി കഷ്ടങ്ങളും അനര്‍ത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളില്‍നിന്നു ഞങ്ങളെ തിരികെ കയറ്റും.

21 നീ എന്റെ മഹത്വം വര്‍ദ്ധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ.

22 എന്റെ ദൈവമേ, ഞാനും വീണകൊണ്ടു നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ, ഞാന്‍ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും.

23 ഞാന്‍ നിനക്കു സ്തുതിപാടുമ്പോള്‍ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.

24 എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ചു സംസാരിക്കും; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു. (ശലോമോന്റെ ഒരു സങ്കീര്‍ത്തനം.)