സങ്കീർത്തനങ്ങൾ 40

Дослідження

   

1 ഞാന്‍ യഹോവെക്കായി കാത്തുകാത്തിരുന്നു; അവന്‍ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.

2 നാശകരമായ കുഴിയില്‍നിന്നും കുഴഞ്ഞ ചേറ്റില്‍നിന്നും അവന്‍ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേല്‍ നിര്‍ത്തി, എന്റെ ഗമനത്തെ സ്ഥീരമാക്കി.

3 അവന്‍ എന്റെ വായില്‍ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയില്‍ ആശ്രയിക്കും.

4 യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .

5 എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങള്‍ക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശന്‍ ആരുമില്ല; ഞാന്‍ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാല്‍ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.

6 ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.

7 അപ്പോള്‍ ഞാന്‍ പറഞ്ഞു; ഇതാ, ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു;

8 എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാന്‍ ഞാന്‍ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളില്‍ ഇരിക്കുന്നു.

9 ഞാന്‍ മഹാസഭയില്‍ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാന്‍ അടക്കീട്ടില്ല; യഹോവേ, നീ അറിയുന്നു.

10 ഞാന്‍ നിന്റെ നീതിയെ എന്റെ ഹൃദയത്തില്‍ മറച്ചുവെച്ചില്ല; നിന്റെ വിശ്വസ്തതയും രക്ഷയും ഞാന്‍ പ്രസ്താവിച്ചു; നിന്റെ ദയയും സത്യവും ഞാന്‍ മഹാസഭെക്കു മറെച്ചതുമില്ല.

11 യഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.

12 സംഖ്യയില്ലാത്ത അനര്‍ത്ഥങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; മേല്പെട്ടു നോക്കുവാന്‍ കഴിയാതവണ്ണം എന്റെ അകൃത്യങ്ങള്‍ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാന്‍ ധൈര്യഹീനനായിത്തീര്‍ന്നിരിക്കുന്നു.

13 യഹോവേ, എന്നെ വിടുവിപ്പാന്‍ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.

14 എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനര്‍ത്ഥത്തില്‍ സന്തോഷിക്കുന്നവര്‍ പിന്തിരിഞ്ഞു അപമാനം ഏല്‍ക്കട്ടെ.

15 നന്നായി, നന്നായി എന്നു എന്നോടു പറയുന്നവര്‍ തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ.

16 നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നില്‍ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവര്‍ യഹോവ മഹത്വമുള്ളവന്‍ എന്നു എപ്പോഴും പറയട്ടെ.

17 ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കര്‍ത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ.