ഇയ്യോബ് 38

pag-aaral

   

1 അനന്തരം യഹോവ ചുഴലിക്കാറ്റില്‍ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാല്‍

2 അറിവില്ലാത്ത വാക്കുകളാല്‍ ആലോചനയെ ഇരുളാക്കുന്നോരിവനാര്‍?

3 നീ പുരുഷനെപ്പോലെ അര മുറുക്കികൊള്‍ക; ഞാന്‍ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.

4 ഞാന്‍ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കില്‍ പ്രസ്താവിക്ക.

5 അതിന്റെ അളവു നിയമിച്ചവന്‍ ആര്‍? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂല്‍ പിടിച്ചവനാര്‍?

6 പ്രഭാതനക്ഷത്രങ്ങള്‍ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാര്‍ക്കുംകയും ചെയ്തപ്പോള്‍

7 അതിന്റെ അടിസ്ഥാനം ഏതിന്മേല്‍ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവന്‍ ആര്‍?

8 ഗര്‍ഭത്തില്‍നിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകുകളാല്‍ അടെച്ചവന്‍ ആര്‍?

9 അന്നു ഞാന്‍ മേഘത്തെ അതിന്നു ഉടുപ്പും കൂരിരുളിനെ അതിന്നു ചുറ്റാടയും ആക്കി;

10 ഞാന്‍ അതിന്നു അതിര്‍ നിയമിച്ചു കതകും ഔടാമ്പലും വെച്ചു.

11 ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗര്‍വ്വം നിലെക്കും എന്നു കല്പിച്ചു.

12 ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും ദുഷ്ടന്മാരെ അതില്‍നിന്നു കുടഞ്ഞുകളയേണ്ടതിന്നും

13 നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിന്നു കല്പന കൊടുക്കയും അരുണോദയത്തിന്നു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ?

14 അതു മുദ്രെക്കു കീഴിലെ അരകൂപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങിനിലക്കുന്നു.

15 ദുഷ്ടന്മാര്‍ക്കും വെളിച്ചം മുടങ്ങിപ്പോകുന്നു; ഔങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു.

16 നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തില്‍ സഞ്ചരിച്ചിട്ടുണ്ടോ?

17 മരണത്തിന്റെ വാതിലുകള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?

18 ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കില്‍ പ്രസ്താവിക്ക.

19 വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏതു? ഇരുളിന്റെ പാര്‍പ്പിടവും എവിടെ?

20 നിനക്കു അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?

21 നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്കു ആയുസ്സു ഒട്ടും കുറവല്ലല്ലോ; നീ അതു അറിയാതിരിക്കുമോ?

22 നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?

23 ഞാന്‍ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവെച്ചിരിക്കുന്നു.

24 വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കന്‍ കാറ്റു ഭൂമിമേല്‍ വ്യാപിക്കുന്നതും ആയ വഴി ഏതു?

25 നിര്‍ജ്ജനദേശത്തും ആള്‍ പാര്‍പ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിന്നും

26 തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീര്‍ക്കേണ്ടതിന്നും ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും

27 ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാര്‍?

28 മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്‍?

29 ആരുടെ ഗര്‍ഭത്തില്‍നിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആര്‍ പ്രസവിക്കുന്നു?

30 വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.

31 കാര്‍ത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങള്‍ അഴിക്കാമോ?

32 നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തര്‍ഷികളെയും മക്കളെയും നിനക്കു നടത്താമോ?

33 ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിര്‍ണ്ണയിക്കാമോ?

34 ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു നിനക്കു മേഘങ്ങളോളം ശബ്ദം ഉയര്‍ത്താമോ?

35 അടിയങ്ങള്‍ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാന്തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ?

36 അന്തരംഗത്തില്‍ ജ്ഞാനത്തെ വെച്ചവനാര്‍? മനസ്സിന്നു വിവേകം കൊടുത്തവന്‍ ആര്‍?

37 ഉരുക്കിവാര്‍ത്തതുപോലെ പൊടിതമ്മില്‍ കൂടുമ്പോഴും മണ്‍കട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും

38 ജ്ഞാനത്താല്‍ മേഘങ്ങളെ എണ്ണുന്നതാര്‍? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാര്‍?

39 സിംഹങ്ങള്‍ ഗുഹകളില്‍ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടില്‍ പതിയിരിക്കുമ്പോഴും

40 നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?

41 കാക്കകൂഞ്ഞുങ്ങള്‍ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോള്‍ അതിന്നു തീന്‍ എത്തിച്ചു കൊടുക്കുന്നതാര്‍?