സങ്കീർത്തനങ്ങൾ 72

Студија

   

1 ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ.

2 അവന്‍ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.

3 നീതിയാല്‍ പര്‍വ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ.

4 ജനത്തില്‍ എളിയവര്‍ക്കും അവന്‍ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവന്‍ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകര്‍ത്തുകളകയും ചെയ്യട്ടെ;

5 സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവര്‍ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.

6 അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവന്‍ ഇറങ്ങിവരട്ടെ.

7 അവന്റെ കാലത്തു നീതിമാന്മാര്‍ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.

8 അവന്‍ സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറ്റങ്ങള്‍വരെയും ഭരിക്കട്ടെ.

9 മരുഭൂമിയില്‍ വസിക്കുന്നവര്‍ അവന്റെ മുമ്പില്‍ വണങ്ങട്ടെ; അവന്റെ ശത്രുക്കള്‍ പൊടിമണ്ണു നക്കട്ടെ.

10 തര്‍ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാര്‍ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാര്‍ കപ്പം കൊടുക്കട്ടെ.

11 സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.

12 അവന്‍ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.

13 എളിയവനെയും ദരിദ്രനെയും അവന്‍ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവന്‍ രക്ഷിക്കും.

14 അവരുടെ പ്രാണനെ അവന്‍ പീഡയില്‍ നിന്നും സാഹസത്തില്‍നിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.

15 അവന്‍ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാര്‍ത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.

16 ദേശത്തു പര്‍വ്വതങ്ങളുടെ മുകളില്‍ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികള്‍ ഭൂമിയിലെ സസ്യംപോലെ തഴെക്കും.

17 അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യന്‍ ഉള്ളേടത്തോളം നിലനിലക്കും; മനുഷ്യര്‍ അവന്റെ പേര്‍ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ഭാഗ്യവാന്‍ എന്നു പറയും.

18 താന്‍ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

19 അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേന്‍ , ആമേന്‍ .

20 യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാര്‍ത്ഥനകള്‍, അവസാനിച്ചിരിക്കുന്നു.