ഇയ്യോബ് 8

Учиться

   

1 അതിന്നു ശൂഹ്യനായ ബില്‍ദാദ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

2 എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകള്‍ വങ്കാറ്റുപോലെ ഇരിക്കും?

3 ദൈവം ന്യായം മറിച്ചുകളയുമോ? സര്‍വ്വശക്തന്‍ നീതിയെ മറിച്ചുകളയുമോ?

4 നിന്റെ മക്കള്‍ അവനോടു പാപം ചെയ്തെങ്കില്‍ അവന്‍ അവരെ അവരുടെ അതിക്രമങ്ങള്‍ക്കു ഏല്പിച്ചുകളഞ്ഞു.

5 നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സര്‍വ്വശക്തനോടപേക്ഷിക്കയും ചെയ്താല്‍,

6 നീ നിര്‍മ്മലനും നേരുള്ളവനുമെങ്കില്‍ അവന്‍ ഇപ്പോള്‍ നിനക്കു വേണ്ടി ഉണര്‍ന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.

7 നിന്റെ പൂര്‍വ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.

8 നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്‍ക.

9 നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയില്‍ നമ്മുടെ ജീവകാലം ഒരു നിഴലത്രെ.

10 അവര്‍ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തില്‍നിന്നു വാക്കുകളെ പുറപ്പെടുവിക്കും.

11 ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ലു വളരുമോ?

12 അതു അരിയാതെ പച്ചയായിരിക്കുമ്പോള്‍ തന്നേ മറ്റു എല്ലാ പുല്ലിന്നും മുമ്പെ വാടിപ്പോകുന്നു.

13 ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ; വഷളന്റെ ആശ നശിച്ചുപോകും;

14 അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ.

15 അവന്‍ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നില്‍ക്കയില്ല; അവന്‍ അതിനെ മുറുകെ പിടിക്കും; അതോ നിലനില്‍ക്കയില്ല.

16 വെയിലത്തു അവന്‍ പച്ചയായിരിക്കുന്നു; അവന്റെ ചില്ലികള്‍ അവന്റെ തോട്ടത്തില്‍ പടരുന്നു.

17 അവന്റെ വേര്‍ കല്‍ക്കുന്നില്‍ പിണയുന്നു; അതു കല്ലടുക്കില്‍ ചെന്നു പിടിക്കുന്നു.

18 അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാല്‍ ഞാന്‍ നിന്നെ കണ്ടിട്ടില്ല എന്നു അതു അവനെ നിഷേധിക്കും.

19 ഇതാ, ഇതു അവന്റെ വഴിയുടെ സന്തോഷം; പൊടിയില്‍നിന്നു മറ്റൊന്നു മുളെച്ചുവരും.

20 ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.

21 അവന്‍ ഇനിയും നിന്റെ വായില്‍ ചിരിയും നിന്റെ അധരങ്ങളില്‍ ഉല്ലാസഘോഷവും നിറെക്കും.

22 നിന്നെ പകക്കുന്നവര്‍ ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.