സങ്കീർത്തനങ്ങൾ 34

Studie

   

1 ഞാന്‍ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല്‍ ഇരിക്കും.

2 എന്റെ ഉള്ളം യഹോവയില്‍ പ്രശംസിക്കുന്നു; എളിയവര്‍ അതു കേട്ടു സന്തോഷിക്കും.

3 എന്നോടു ചേര്‍ന്നു യഹോവയെ മഹിമപ്പെടുത്തുവിന്‍ ; നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയര്‍ത്തുക.

4 ഞാന്‍ യഹോവയോടു അപേക്ഷിച്ചു; അവന്‍ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളില്‍നിന്നും എന്നെ വിടുവിച്ചു.

5 അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.

6 ഈ എളിയവന്‍ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളില്‍നിന്നും അവനെ രക്ഷിച്ചു.

7 യഹോവയുടെ ദൂതന്‍ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.

8 യഹോവ നല്ലവന്‍ എന്നു രുചിച്ചറിവിന്‍ ; അവനെ ശരണംപ്രാപിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍ .

9 യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിന്‍ ; അവന്റെ ഭക്തന്മാര്‍ക്കും ഒന്നിന്നും മുട്ടില്ലല്ലോ.

10 ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവര്‍ക്കോ ഒരു നന്മെക്കും കുറവില്ല.

11 മക്കളേ, വന്നു എനിക്കു ചെവിതരുവിന്‍ ; യഹോവയോടുള്ള ഭക്തിയെ ഞാന്‍ ഉപദേശിച്ചുതരാം.

12 ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീര്‍ഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവന്‍ ആര്‍?

13 ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്‍ക;

14 ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.

15 യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.

16 ദുഷ്പ്രവൃത്തിക്കാരുടെ ഔര്‍മ്മയെ ഭൂമിയില്‍നിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവര്‍ക്കും പ്രതിക്കുലമായിരിക്കുന്നു.

17 നീതിമാന്മാര്‍ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളില്‍നിന്നും അവരെ വിടുവിച്ചു.

18 ഹൃദയം നുറുങ്ങിയവര്‍ക്കും യഹോവ സമീപസ്ഥന്‍ ; മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു.

19 നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റില്‍നിന്നും യഹോവ അവനെ വിടുവിക്കുന്നു.

20 അവന്റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു; അവയില്‍ ഒന്നും ഒടിഞ്ഞുപോകയുമില്ല.

21 അനര്‍ത്ഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകെക്കുന്നവര്‍ ശിക്ഷ അനുഭവിക്കും.

22 യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.