രാജാക്കന്മാർ 2 4

Studie

   

1 പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരില്‍ ഒരുത്തി എലീശയോടു നിലവിളിച്ചുനിന്റെ ദാസനായ എന്റെ ഭര്‍ത്താവു മരിച്ചുപോയി; നിന്റെ ദാസന്‍ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോള്‍ കടക്കാരന്‍ എന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.

2 എലീശ അവളോടുഞാന്‍ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടില്‍ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടില്‍ മറ്റൊന്നും ഇല്ല എന്നു അവള്‍ പറഞ്ഞു.

3 അതിന്നു അവന്‍ നീ ചെന്നു നിന്റെ അയല്‍ക്കാരോടൊക്കെയും വെറുമ്പാത്രങ്ങള്‍ വായ്പ വാങ്ങുക; പാത്രങ്ങള്‍ കുറവായിരിക്കരുതു.

4 പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതില്‍ അടെച്ചു പാത്രങ്ങളിലൊക്കെയും പകര്‍ന്നു, നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തുമാറ്റിവെക്കുക എന്നു പറഞ്ഞു.

5 അവള്‍ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതില്‍ അടെച്ചു; അവര്‍ അവളുടെ അടുക്കല്‍ പാത്രങ്ങളെ വെച്ചുകൊടുക്കയും അവള്‍ പകരുകയും ചെയ്തു.

6 പാത്രങ്ങള്‍ നിറഞ്ഞശേഷം അവള്‍ തന്റെ മകനോടുഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവന്‍ അവളോടുപാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോള്‍ എണ്ണ നിന്നുപോയി.

7 അവള്‍ ചെന്നു ദൈവപുരുഷനോടു വസ്തുത അറിയിച്ചു. നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊള്‍ക എന്നു പറഞ്ഞു.

8 ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായോരു സ്ത്രി ഉണ്ടായിരുന്നു; അവള്‍ അവനെ ഭക്ഷണത്തിന്നു വരേണം എന്നു നിര്‍ബ്ബന്ധിച്ചു. പിന്നെത്തേതില്‍ അവന്‍ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന്നു അവിടെ കയറും.

9 അവള്‍ തന്റെ ഭര്‍ത്താവിനോടുനമ്മുടെ വഴിയായി കൂടക്കൂടെ കടന്നുപോകുന്ന ഈയാള്‍ വിശുദ്ധനായോരു ദൈവപുരുഷന്‍ എന്നു ഞാന്‍ കാണുന്നു.

10 നാം ചുവരോടുകൂടിയ ചെറിയോരു മാളികമുറി പണിതുണ്ടാക്കുക; അതില്‍ അവന്നു ഒരു കട്ടിലും ഒരു മേശയും ഒരു നാല്‍ക്കാലിയും ഒരു നിലവിളക്കും വേക്കും; അവന്‍ നമ്മുടെ അടുക്കല്‍ വരുമ്പോള്‍ അവന്നു അവിടെ കയറി പാര്‍ക്കാമല്ലോ എന്നു പറഞ്ഞു.

11 പിന്നെ ഒരു ദിവസം അവന്‍ അവിടെ വരുവാന്‍ ഇടയായി; അവന്‍ ആ മാളികമുറിയില്‍ കയറി അവിടെ കിടന്നുറങ്ങി.

12 അവന്‍ തന്റെ ബാല്യക്കാരനായ ഗേഹസിയോടുശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവന്‍ അവളെ വിളിച്ചു. അവള്‍ അവന്റെ മുമ്പില്‍ വന്നുനിന്നു.

13 അവന്‍ അവനോടുനീ ഇത്ര താല്പര്യത്തോടെയൊക്കെയും ഞങ്ങള്‍ക്കു വേണ്ടി കരുതിയല്ലോ? നിനക്കു വേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കു വേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്ക എന്നു പറഞ്ഞു. അതിന്നു അവള്‍ഞാന്‍ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നു എന്നു പറഞ്ഞു.

14 എന്നാല്‍ അവള്‍ക്കു വേണ്ടി എന്തുചെയ്യാമെന്നു അവന്‍ ചോദിച്ചതിന്നു ഗേഹസിഅവള്‍ക്കു മകനില്ലല്ലോ; അവളുടെ ഭര്‍ത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു.

15 അവളെ വിളിക്ക എന്നു അവന്‍ പറഞ്ഞു. അവന്‍ അവളെ വിളിച്ചപ്പോള്‍ അവള്‍ വാതില്‍ക്കല്‍ വന്നുനിന്നു.

16 അപ്പോള്‍ അവന്‍ വരുന്ന ആണ്ടില്‍ ഈ സമയമാകുമ്പോഴേക്കു നീ ഒരു മകനെ അണെച്ചുകൊള്ളും എന്നു പറഞ്ഞു. അതിന്നു അവള്‍അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷകു പറയരുതേ എന്നു പറഞ്ഞു.

17 ആ സ്ത്രീ ഗര്‍ഭംധരിച്ചു പിറ്റെ ആണ്ടില്‍ എലീശാ അവളോടു പറഞ്ഞ സമയത്തു തന്നേ ഒരു മകനെ പ്രസവിച്ചു.

18 ബാലന്‍ വളര്‍ന്നപ്പോള്‍ ഒരു ദിവസം അവന്‍ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കല്‍ ചെന്നു.

19 അവന്‍ അപ്പനോടുഎന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവന്‍ ഒരു ബാല്യക്കാരനോടുഇവനെ എടുത്തു അമ്മയുടെ അടുക്കല്‍ കൊണ്ടു പോക എന്നു പറഞ്ഞു.

20 അവന്‍ അവനെ എടുത്തു അവന്റെ അമ്മയുടെ അടുക്കല്‍ കെണ്ടുചെന്നു; അവന്‍ ഉച്ചവരെ അവളുടെ മടിയില്‍ ഇരുന്നശേഷം മരിച്ചുപോയി.

21 അപ്പോള്‍ അവള്‍ കയറിച്ചെന്നു അവനെ ദൈവപുരുഷന്റെ കട്ടിലിന്മേല്‍ കിടത്തി വാതില്‍ അടെച്ചു പുറത്തിറങ്ങി.

22 പിന്നെ അവള്‍ തന്റെ ഭര്‍ത്താവിനെ വിളിച്ചുഞാന്‍ വേഗത്തില്‍ ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന്നു എനിക്കു ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.

23 അതിന്നു അവന്‍ ഇന്നു നീ അവന്റെ അടുക്കല്‍ പോകുന്നതു എന്തിന്നു? ഇന്നു അമാവാസ്യയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്നു അവള്‍ പറഞ്ഞു.

24 അങ്ങനെ അവള്‍ കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോടുനല്ലവണ്ണം തെളിച്ചുവിടുക; ഞാന്‍ പറഞ്ഞല്ലാതെ വഴിയില്‍ എവിടെയും നിര്‍ത്തരുതു എന്നു പറഞ്ഞു.

25 അവള്‍ ചെന്നു കര്‍മ്മേല്‍പര്‍വ്വതത്തില്‍ ദൈവപുരുഷന്റെ അടുക്കല്‍ എത്തി; ദൈവപുരുഷന്‍ അവളെ ദൂരത്തുകണ്ടപ്പോള്‍ തന്റെ ബാല്യക്കാരനായ ഗേഹസിയോടുഅതാ, ശൂനേംകാരത്തി വരുന്നു; നീ ഔടിച്ചെന്നു അവളെ എതിരേറ്റു

26 സുഖം തന്നേയോ? ഭര്‍ത്താവു സുഖമായിരിക്കുന്നുവോ? ബാലന്നു സുഖമുണ്ടോ എന്നു അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നേ എന്നു അവള്‍ പറഞ്ഞു.

27 അവള്‍ പര്‍വ്വതത്തില്‍ ദൈവപുരുഷന്റെ അടുക്കല്‍ എത്തിയപ്പോള്‍ അവന്റെ കാല്‍ പിടിച്ചു; ഗേഹസി അവളെ മാറ്റുവാന്‍ അടുത്തുചെന്നാറെ ദൈവപുരുഷന്‍ അവളെ വിടുക; അവള്‍ക്കു വലിയ മനോവ്യസനം ഉണ്ടു; യഹോവ അതു എന്നെ അറിയിക്കാതെ മറെച്ചിരിക്കുന്നു എന്നു പറഞ്ഞു.

28 ഞാന്‍ യജമാനനോടു ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാന്‍ പറഞ്ഞില്ലയോ എന്നു അവള്‍ പറഞ്ഞു.

29 ഉടനെ അവന്‍ ഗേഹസിയോടുനീ അര കെട്ടി എന്റെ വടിയും കയ്യില്‍ എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാല്‍ വന്ദനം ചെയ്യരുതു; നിന്നെ വന്ദനം ചെയ്താല്‍ പ്രതിവന്ദനം പറകയും അരുതു; എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം എന്നു പറഞ്ഞു.

30 എന്നാല്‍ ബാലന്റെ അമ്മ യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു; അങ്ങനെ അവന്‍ എഴുന്നേറ്റു അവളോടുകൂടെ പോയി.

31 ഗേഹസി അവര്‍ക്കും മുമ്പായി ചെന്നു വടി ബാലന്റെ മുഖത്തു വെച്ചു; എങ്കിലും ഒരു അനക്കമോ ഉണര്‍ച്ചയോ ഉണ്ടായില്ല; അതുകൊണ്ടു അവന്‍ അവനെ എതിരേല്പാന്‍ മടങ്ങിവന്നുബാലന്‍ ഉണര്‍ന്നില്ല എന്നു അറിയിച്ചു.

32 എലീശാ വീട്ടില്‍ വന്നപ്പോള്‍ തന്റെ കട്ടിലിന്മേല്‍ ബാലന്‍ മരിച്ചുകിടക്കുന്നതുകണ്ടു.

33 താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവന്‍ വാതില്‍ അടെച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു.

34 പിന്നെ അവന്‍ കയറി ബാലന്റെ മേല്‍ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകള്‍ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേല്‍ കവിണ്ണുകിടന്നപ്പോള്‍ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു.

35 അവന്‍ ഇറങ്ങി മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേല്‍ കവിണ്ണുകിടന്നു; അപ്പോള്‍ ബാലന്‍ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.

36 അവന്‍ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവന്‍ അവളെ വിളിച്ചു. അവള്‍ അവന്റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ നിന്റെ മകനെ എടുത്തുകൊണ്ടു പോയ്ക്കൊള്‍ക എന്നു പറഞ്ഞു.

37 അവള്‍ അകത്തുചെന്നു അവന്റെ കാല്‍ക്കല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തുകൊണ്ടുപോയി.

38 അനന്തരം എലീശാ ഗില്ഗാലില്‍ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാര്‍ അവന്റെ മുമ്പില്‍ ഇരിക്കുമ്പോള്‍ അവന്‍ തന്റെ ബാല്യക്കാരനോടുനീ വലിയ കലം അടുപ്പത്തു വെച്ചു പ്രവാചകശിഷ്യന്മാര്‍ക്കും പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.

39 ഒരുത്തന്‍ ചീര പറിപ്പാന്‍ വയലില്‍ ചെന്നു ഒരു കാട്ടുവള്ളി കണ്ടു മടിനിറയ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവര്‍ അറിയായ്കയാല്‍ അരിഞ്ഞു പായസക്കലത്തില്‍ ഇട്ടു.

40 അവര്‍ അതു ആളുകള്‍ക്കു വിളമ്പി; അവര്‍ പായസം കുടിക്കുമ്പോള്‍ നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ കലത്തില്‍ മരണം എന്നു പറഞ്ഞു.

41 അവര്‍ക്കും കുടിപ്പാന്‍ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിന്‍ എന്നു അവന്‍ പറഞ്ഞു അതു കലത്തില്‍ ഇട്ടുആളുകള്‍ക്കു വിളമ്പികൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തില്‍ ഉണ്ടായിരുന്നില്ല.

42 അനന്തരം ബാല്‍-ശാലീശയില്‍നിന്നു ഒരാള്‍ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തില്‍ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാന്‍ കൊടുക്ക എന്നു അവന്‍ കല്പിച്ചു.

43 അതിന്നു അവന്റെ ബാല്യക്കാരന്‍ ഞാന്‍ ഇതു നൂറു പേര്‍ക്കും എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവന്‍ പിന്നെയുംജനത്തിന്നു അതു തിന്മാന്‍ കൊടുക്ക; അവര്‍ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

44 അങ്ങനെ അവന്‍ അവര്‍ക്കും വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവര്‍ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.