സങ്കീർത്തനങ്ങൾ 14

Სწავლა

   

1 ദൈവം ഇല്ല എന്നു മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു; അവര്‍ വഷളന്മാരായി മ്ളേച്ഛത പ്രവര്‍ത്തിക്കുന്നു; നന്മചെയ്യുന്നവന്‍ ആരുമില്ല.

2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാന്‍ യഹോവ സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.

3 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തന്‍ പോലുമില്ല.

4 നീതികേടു പ്രവര്‍ത്തിക്കുന്നവര്‍ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവര്‍ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവര്‍ പ്രാര്‍ത്ഥിക്കുന്നില്ല.

5 അവര്‍ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയില്‍ ഉണ്ടല്ലോ.

6 നിങ്ങള്‍ ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാല്‍ യഹോവ അവന്റെ സങ്കേതമാകുന്നു.

7 സീയോനില്‍നിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കില്‍! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍ യാക്കോബ് സന്തോഷിക്കയും യിസ്രായേല്‍ ആനന്ദിക്കയും ചെയ്യും.