പുറപ്പാടു് 36

Სწავლა

   

1 ബെസലേലും ഒഹൊലീയാബും വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കു യഹോവ കല്പിച്ചതുപോലെ ഒക്കെയും സകലപ്രവൃത്തിയും ചെയ്‍വാന്‍ അറിയേണ്ടതിന്നു യഹോവ ജ്ഞാനവും ബുദ്ധിയും നല്കിയ സകലജ്ഞാനികളും പ്രവൃത്തി ചെയ്യേണം.

2 അങ്ങനെ മോശെ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ മനസ്സില്‍ ജ്ഞാനം നല്കിയിരുന്ന എല്ലാവരെയും പ്രവൃത്തിയില്‍ ചേരുവാന്‍ മനസ്സില്‍ ഉത്സാഹം തോന്നിയ എല്ലാവരെയും വിളിച്ചുവരുത്തി.

3 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്‍വാന്‍ യിസ്രായേല്‍മക്കള്‍ കൊണ്ടുവന്ന വഴിപാടു ഒക്കെയും അവര്‍ മോശെയുടെ പക്കല്‍നിന്നു വാങ്ങി; എന്നാല്‍ അവര്‍ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങളെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു.

4 അപ്പോള്‍ വിശുദ്ധമന്ദിരത്തിന്റെ സകല പ്രവൃത്തിയും ചെയ്യുന്ന ജ്ഞാനികള്‍ ഒക്കെയും താന്താന്‍ ചെയ്തുവന്ന പണി നിര്‍ത്തി വന്നു മോശെയോടു

5 യഹോവ ചെയ്‍വാന്‍ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.

6 അതിന്നു മോശെപുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിന്റെ വഴിപാടു വകെക്കു മേലാല്‍ പ്രവൃത്തി ചെയ്യേണ്ട എന്നു കല്പിച്ചു; അവര്‍ അതു പാളയത്തില്‍ പ്രസിദ്ധമാക്കി. അങ്ങനെ ജനം കൊണ്ടുവരുന്നതു നിര്‍ത്തലായി.

7 കിട്ടിയ സാമാനങ്ങളോ സകല പ്രവൃത്തിയും ചെയ്‍വാന്‍ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.

8 പണി ചെയ്യുന്നവരില്‍ ജ്ഞാനികളായ എല്ലാവരും പഞ്ഞിനൂല്‍, ധൂമ്രനൂല്‍, ചുവപ്പു നൂല്‍ എന്നിവകൊണ്ടുള്ള പത്തു മൂടുശീലകൊണ്ടു തിരുനിവാസം ഉണ്ടാക്കി; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.

9 ഔരോ മൂടുശീലെക്കു ഇരുപത്തെട്ടു മുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; എല്ലാ മൂടുശീലകള്‍ക്കും ഒരു അളവു തന്നേ.

10 അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചു; മറ്റെ അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചു.

11 അങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പില്‍ നീലനൂല്‍ കൊണ്ടു കണ്ണികള്‍ ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കി.

12 ഒരു മൂടുശീലയില്‍ അമ്പതു കണ്ണി ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കി; കണ്ണികള്‍ നേര്‍ക്കുംനേരെ ആയിരുന്നു.

13 അവന്‍ പൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി; കൊളുത്തുകൊണ്ടു മൂടുശീലകളെ ഒന്നോടൊന്നു ഇണെച്ചു; അങ്ങനെ തിരുനിവാസം ഒന്നായി തീര്‍ന്നു.

14 തിരുനിവാസത്തിന്മേല്‍ മൂടുവരിയായി കോലാട്ടുരോമംകൊണ്ടുള്ള മൂടുശീലകള്‍ ഉണ്ടാക്കി, പതിനൊന്നു മൂടുശീലയായി അവയെ ഉണ്ടാക്കി.

15 ഔരോ മൂടുശീലെക്കു മുപ്പതു മുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; മൂടുശീല പതിനൊന്നിന്നും ഒരു അളവു തന്നേ.

16 അവന്‍ അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു.

17 ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും ഉണ്ടാക്കി.

18 കൂടാരം ഒന്നായിരിക്കേണ്ടതിന്നു അതു ഇണെപ്പാന്‍ താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി.

19 ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍കൊണ്ടു കൂടാരത്തിന്നു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോല്‍കൊണ്ടു ഒരു പുറമൂടിയും അവന്‍ ഉണ്ടാക്കി.

20 ഖദിരമരംകൊണ്ടു തിരുനിവാസത്തിന്നു നിവിരെ നിലക്കുന്ന പലകകളും ഉണ്ടാക്കി.

21 ഔരോ പലകെക്കു പത്തുമുഴം നീളവും ഔരോ പലകെക്കു ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.

22 ഔരോ പലകെക്കു തമ്മില്‍ ചേര്‍ന്നിരിക്കുന്ന ഈരണ്ടു കുടുമ ഉണ്ടായിരുന്നു; ഇങ്ങനെ തിരുനിവാസത്തിന്റെ എല്ലാപലകെക്കും ഉണ്ടാക്കി.

23 അവന്‍ തിരുനിവാസത്തിന്നു പലക ഉണ്ടാക്കിയതു തെക്കുവശത്തേക്കു ഇരുപതു പലക

24 ഒരു പലകയുടെ അടിയില്‍ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയില്‍ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെ അടിയില്‍ വെള്ളികൊണ്ടു നാല്പതു ചുവടു അവന്‍ ഉണ്ടാക്കി.

25 തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കും ഇരുപതു പലക ഉണ്ടാക്കി.

26 ഒരു പലകയുടെ അടിയില്‍ രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയില്‍ രണ്ടു ചുവടും ഇങ്ങനെ അവേക്കു നാല്പതു വെള്ളിച്ചുവടു ഉണ്ടാക്കി.

27 തിരുനിവാസത്തിന്റെ പടിഞ്ഞാറെ വശത്തേക്കു ആറു പലക ഉണ്ടാക്കി.

28 തിരുനിവാസത്തിന്റെ ഇരുവശത്തുമുള്ള കോണുകള്‍ക്കു ഈരണ്ടു പലക ഉണ്ടാക്കി.

29 അവ താഴെ ഇരട്ടയായും മേലറ്റത്തു ഒന്നാമത്തെ വളയം വരെ തമ്മില്‍ ചേര്‍ന്നു ഒറ്റയായും ഇരുന്നു. രണ്ടു മൂലയിലുള്ള രണ്ടിന്നും അങ്ങനെ തന്നേ ചെയ്തു.

30 ഇങ്ങനെ എട്ടു പലകയും ഔരോ പലകയുടെ അടിയില്‍ ഈരണ്ടു ചുവടായി പതിനാറു വെള്ളിച്ചുവടും ഉണ്ടായിരുന്നു.

31 അവന്‍ ഖദിരമരംകൊണ്ടു അന്താഴങ്ങളും ഉണ്ടാക്കി; തിരുനിവാസത്തിന്റെ ഒരു വശത്തെ പലകെക്കു അഞ്ചു അന്താഴം;

32 തിരുനിവാസത്തിന്റെ മറുവശത്തെ പലകെക്കു അഞ്ചു അന്താഴം; തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിന്‍ വശത്തെ പലകെക്കു അഞ്ചു അന്താഴം.

33 നടുവിലത്തെ അന്താഴം പലകയുടെ ഒത്ത നടുവില്‍ ഒരു അറ്റത്തുനിന്നു മറ്റെ അറ്റത്തോളം ചെല്ലുവാന്‍ തക്കവണ്ണം ഉണ്ടാക്കി.

34 പലകകള്‍ പൊന്നുകൊണ്ടു പൊതിഞ്ഞു; അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങള്‍ പൊന്നുകൊണ്ടു ഉണ്ടാക്കി, അന്താഴം പൊന്നുകൊണ്ടു പൊതിഞ്ഞു.

35 നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍ എന്നിവകൊണ്ടു അവന്‍ ഒരു തിരശ്ശീലയും ഉണ്ടാക്കിനെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.

36 അതിന്നു ഖദിരമരംകൊണ്ടു നാലു തൂണും ഉണ്ടാക്കി, പൊന്നുകൊണ്ടു പൊതിഞ്ഞു; അവയുടെ കൊളുത്തുകള്‍ പൊന്നു കൊണ്ടു ആയിരുന്നു; അവേക്കു വെള്ളികൊണ്ടു നാലു ചുവടു വാര്‍പ്പിച്ചു.

37 കൂടാരത്തിന്റെ വാതിലിന്നു നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍ എന്നിവകൊണ്ടു ചിത്രത്തയ്യല്‍ക്കാരന്റെ പണിയായ ഒരു മറശ്ശീലയും

38 അതിന്നു അഞ്ചു തൂണും അവേക്കു കൊളുത്തും ഉണ്ടാക്കി; അവയുടെ കുമിഴുകളും മേല്‍ ചുറ്റുപടികളും പൊന്നുകൊണ്ടു പൊതിഞ്ഞു; എന്നാല്‍ അവയുടെ ചുവടു അഞ്ചും താമ്രം കൊണ്ടു ആയിരുന്നു.