സങ്കീർത്തനങ്ങൾ 56

勉強

   

1 ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യര്‍ എന്നെ വിഴുങ്ങുവാന്‍ പോകുന്നു; അവര്‍ ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു.

2 എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നെ വിഴുങ്ങുവാന്‍ ഭാവിക്കുന്നു; ഗര്‍വ്വത്തോടെ എന്നോടു പൊരുതുന്നവര്‍ അനേകരല്ലോ.

3 ഞാന്‍ ഭയപ്പെടുന്ന നാളില്‍ നിന്നില്‍ ആശ്രയിക്കും.

4 ഞാന്‍ ദൈവത്തില്‍ അവന്റെ വചനത്തെ പുകഴും; ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; ഞാന്‍ ഭയപ്പെടുകയില്ല. ജഡത്തിന്നു എന്നോടു എന്തു ചെയ്‍വാന്‍ കഴിയും?

5 ഇടവിടാതെ അവര്‍ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു.

6 അവര്‍ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണന്നായി പതിയിരിക്കുമ്പോലെ അവര്‍ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.

7 നീതികേടിനാല്‍ അവര്‍ ഒഴിഞ്ഞുപോകുമോ? ദൈവമേ, നിന്റെ കോപത്തില്‍ ജാതികളെ തള്ളിയിടേണമേ.

8 നീ എന്റെ ഉഴല്‍ചകളെ എണ്ണുന്നു; എന്റെ കണ്ണുനീര്‍ നിന്റെ തുരുത്തിയില്‍ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തില്‍ ഇല്ലയോ?

9 ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ തന്നേ എന്റെ ശത്രുക്കള്‍ പിന്‍ തിരിയുന്നു; ദൈവം എനിക്കു അനുകൂലമെന്നു ഞാന്‍ അറിയുന്നു.

10 ഞാന്‍ ദൈവത്തില്‍ അവന്റെ വചനത്തെ പുകഴും; ഞാന്‍ യഹോവയില്‍ അവന്റെ വചനത്തെ പുകഴും.

11 ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്‍വാന്‍ കഴിയും?

12 ദൈവമേ, നിനക്കുള്ള നേര്‍ച്ചകള്‍ക്കു ഞാന്‍ കടമ്പെട്ടിരിക്കുന്നു; ഞാന്‍ നിനക്കു സ്തോത്രയാഗങ്ങളെ അര്‍പ്പിക്കും.

13 ഞാന്‍ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തില്‍ നടക്കേണ്ടതിന്നു നീ എന്റെ പ്രാണനെ മരണത്തില്‍നിന്നും എന്റെ കാലുകളെ ഇടര്‍ച്ചയില്‍നിന്നും വിടുവിച്ചുവല്ലോ. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം; അവന്‍ ശൌലിന്റെ മുമ്പില്‍നിന്നു ഗുഹയിലേക്കു ഔടിപ്പോയ കാലത്തു ചമെച്ചതു.)