യോശുവ 16

勉強

   

1 യോസേഫിന്റെ മക്കള്‍ക്കു കിട്ടിയ അവകാശംയെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്‍ തുടങ്ങി കിഴക്കു യെരീഹോവെള്ളത്തിങ്കല്‍ മരുഭൂമിയില്‍ തന്നേ തുടങ്ങി യെരീഹോവില്‍നിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി

2 ബേഥേലില്‍നിന്നു ലൂസിന്നു ചെന്നു അര്‍ക്ക്യരുടെ അതിരായ അതാരോത്തിന്നു കടന്നു

3 പടിഞ്ഞാറോട്ടു യഫ്ളേത്യരുടെ അതിരിലേക്കു താഴത്തെ ബേത്ത്-ഹോരോന്റെ അതിര്‍വരെ, ഗേസെര്‍വരെ തന്നേ, ഇറങ്ങിച്ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.

4 അങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിന്നും അവകാശം ലഭിച്ചു.

5 എഫ്രയീമിന്റെ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാല്‍കിഴക്കു അവരുടെ അവകാശത്തിന്റെ അതിര്‍ മേലത്തെ ബേത്ത്-ഹോരോന്‍ വരെ അതെരോത്ത്-അദ്ദാര്‍ ആയിരുന്നു.

6 ആ അതിര്‍ മിഖ് മെഥാത്തിന്റെ വടക്കുകൂടി പടിഞ്ഞാറോട്ടു ചെന്നു താനത്ത്-ശീലോവരെ കിഴക്കോട്ടു തിരിഞ്ഞു അതിന്നരികത്തുകൂടി

7 യാനോഹയുടെ കിഴക്കു കടന്നു യാനോഹയില്‍നിന്നു അതെരോത്തിന്നും നാരാത്തിന്നും ഇറങ്ങി യെരീഹോവില്‍ എത്തി യോര്‍ദ്ദാങ്കല്‍ അവസാനിക്കുന്നു.

8 തപ്പൂഹയില്‍നിന്നു ആ അതിര്‍ പടിഞ്ഞാറോട്ടു കാനാതോടുവരെ ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ

9 മനശ്ശെമക്കളുടെ അവകാശത്തിന്റെ ഇടയില്‍ എഫ്രയീംമക്കള്‍ക്കു വേര്‍തിരിച്ചുകൊടുത്ത പട്ടണങ്ങളൊക്കെയും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു.

10 എന്നാല്‍ അവര്‍ ഗെസേരില്‍ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയില്‍ ഊഴിയവേല ചെയ്തു പാര്‍ത്തു വരുന്നു.