സങ്കീർത്തനങ്ങൾ 55

Étudier

   

1 ദൈവമേ, എന്റെ പ്രാര്‍ത്ഥന ശ്രദ്ധിക്കേണമേ; എന്റെ യാചനെക്കു മറഞ്ഞിരിക്കരുതേ.

2 എനിക്കു ചെവിതന്നു ഉത്തരമരുളേണമേ; ശത്രുവിന്റെ ആരവംനിമിത്തവും ദുഷ്ടന്റെ പീഡനിമിത്തവും ഞാന്‍ എന്റെ സങ്കടത്തില്‍ പൊറുതിയില്ലാതെ ഞരങ്ങുന്നു.

3 അവര്‍ എന്റെ മേല്‍ നീതികേടു ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.

4 എന്റെ ഹൃദയം എന്റെ ഉള്ളില്‍ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേല്‍ വീണിരിക്കുന്നു.

5 ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.

6 പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കില്‍! എന്നാല്‍ ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാന്‍ പറഞ്ഞു.

7 അതേ, ഞാന്‍ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയില്‍ പാര്‍ക്കുംമായിരുന്നു! സേലാ.

8 കൊടുങ്കാറ്റില്‍നിന്നും പെരുങ്കാറ്റില്‍നിന്നും ബദ്ധപ്പെട്ടു ഞാന്‍ ഒരു സങ്കേതത്തിലേക്കു ഔടിപ്പോകുമായിരുന്നു!

9 കര്‍ത്താവേ, സംഹരിച്ചു അവരുടെ നാവുകളെ ചീന്തിക്കളയേണമേ. ഞാന്‍ നഗരത്തില്‍ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.

10 രാവും പകലും അവര്‍ അതിന്റെ മതിലുകളിന്മേല്‍ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ടു.

11 ദുഷ്ടത അതിന്റെ നടുവില്‍ ഉണ്ടു; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.

12 എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കില്‍ ഞാന്‍ മറഞ്ഞുകൊള്ളുമായിരുന്നു.

13 നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.

14 നാം തമ്മില്‍ മധുരസമ്പര്‍ക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.

15 മരണം പെട്ടെന്നു അവരെ പിടിക്കട്ടെ; അവര്‍ ജീവനോടെ പാതാളത്തിലേക്കു ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ടു.

16 ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.

17 ഞാന്‍ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവന്‍ എന്റെ പ്രാര്‍ത്ഥന കേള്‍ക്കും.

18 എന്നോടു കയര്‍ത്തുനിന്നവര്‍ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവന്‍ എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി;

19 ദൈവം കേട്ടു അവര്‍ക്കും ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവന്‍ തന്നേ. സേലാ. അവര്‍ക്കും മാനസാന്തരമില്ല; അവര്‍ ദൈവത്തെ ഭയപ്പെടുന്നതുമില്ല.

20 തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു തന്റെ സഖ്യത അവന്‍ ലംഘിച്ചുമിരിക്കുന്നു.

21 അവന്റെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകള്‍ എണ്ണയെക്കാള്‍ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകള്‍ ആയിരുന്നു.

22 നിന്റെ ഭാരം യഹോവയുടെമേല്‍ വെച്ചുകൊള്‍ക; അവന്‍ നിന്നെ പുലര്‍ത്തും; നീതിമാന്‍ കുലുങ്ങിപ്പോകുവാന്‍ അവന്‍ ഒരു നാളും സമ്മതിക്കയില്ല.

23 ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്കു ഇറക്കും; രക്തപ്രിയവും വഞ്ചനയും ഉള്ളവര്‍ ആയുസ്സിന്റെ പകുതിയോളം ജീവിക്കയില്ല; ഞാനോ നിന്നില്‍ ആശ്രയിക്കും. (സംഗീതപ്രമാണിക്കു; ദൂരസ്ഥന്മാരുടെ ഇടയില്‍ മിണ്ടാത്ത പ്രാവു എന്ന രാഗത്തില്‍; ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം; ഫെലിസ്ത്യര്‍ അവനെ ഗത്തില്‍ വെച്ചു പിടിച്ചപ്പോള്‍ ചമെച്ചതു.)