മീഖാ 1

Étudier

   

1 യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തു മോരസ്ത്യനായ മീഖെക്കു ഉണ്ടായതും അവന്‍ ശമര്‍യ്യയെയും യെരൂശലേമിനെയും കുറിച്ചു ദര്‍ശിച്ചതുമായ യഹോവയുടെ അരുളപ്പാടു.

2 സകലജാതികളുമായുള്ളോരേ, കേള്‍പ്പിന്‍ ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊള്‍വിന്‍ ; യഹോവയായ കര്‍ത്താവു, തന്റെ വിശുദ്ധമന്ദിരത്തില്‍നിന്നു കര്‍ത്താവു തന്നേ, നിങ്ങള്‍ക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ.

3 യഹോവ തന്റെ സ്ഥലത്തു നിന്നു പുറപ്പെട്ടു ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേല്‍ നടകൊള്ളുന്നു.

4 തീയുടെ മുമ്പില്‍ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തില്‍ ചാടുന്ന വെള്ളംപോലെയും പര്‍വ്വതങ്ങള്‍ അവന്റെ കീഴില്‍ ഉരുകുകയും താഴ്വരകള്‍ പിളര്‍ന്നുപോകയും ചെയ്യുന്നു.

5 ഇതൊക്കെയും യാക്കോബിന്റെ അതിക്രമം നിമിത്തവും യിസ്രായേല്‍ഗൃഹത്തിന്റെ പാപങ്ങള്‍ നിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്തു? ശമര്‍യ്യയല്ലയോ? യെഹൂദയുടെ പൂജാഗിരികള്‍ ഏവ?

6 യെരൂശലേം അല്ലയോ? അതുകൊണ്ടു ഞാന്‍ ശമര്‍യ്യയെ വയലിലെ കലക്കുന്നുപോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാന്‍ അതിന്റെ കല്ലു താഴ്വരയിലേക്കു തള്ളിയിടുകയും അതിന്റെ അടിസ്ഥാനങ്ങളെ അനാവൃതമാക്കുകയും ചെയ്യും.

7 അതിലെ സകല വിഗ്രഹങ്ങളും തകര്‍ന്നു പോകും; അതിന്റെ സകല വേശ്യാസമ്മാനങ്ങളും തീ പിടിച്ചു വെന്തുപോകും; അതിലെ സകല ബിംബങ്ങളെയും ഞാന്‍ ശൂന്യമാക്കും; വേശ്യാസമ്മാനംകൊണ്ടല്ലോ അവള്‍ അതു സ്വരൂപിച്ചതു; അവ വീണ്ടും വേശ്യാ സമ്മാനമായിത്തീരും.

8 അതുകൊണ്ടു ഞാന്‍ വിലപിച്ചു മുറയിടും; ഞാന്‍ ചെരിപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാന്‍ കുറുനരികളെപ്പോലെ വിലപിച്ചു, ഒട്ടകപ്പക്ഷികളെപ്പോലെ കരയും.

9 അവളുടെ മുറിവു പൊറുക്കാത്തതല്ലോ; അതു യെഹൂദയോളം പരന്നു, എന്റെ ജനത്തിന്റെ ഗോപുരമായ യെരൂശലേമിനോളം എത്തിയിരിക്കുന്നു.

10 അതു ഗത്തില്‍ പ്രസ്താവിക്കരുതു; ഒട്ടും കരയരുതു; ബേത്ത്-അഫ്രയില്‍ (പൊടിവീടു) ഞാന്‍ പൊടിയില്‍ ഉരുണ്ടിരിക്കുന്നു.

11 ശാഫീര്‍ (അലങ്കാര) നഗരനിവാസികളേ, ലജ്ജയും നഗ്നതയും പൂണ്ടു കടന്നുപോകുവിന്‍ ; സയനാന്‍ (പുറപ്പാടു) നിവാസികള്‍ പുറപ്പെടുവാന്‍ തുനിയുന്നില്ല; ബേത്ത്--ഏസെലിന്റെ വിലാപം നിങ്ങള്‍ക്കു അവിടെ താമസിപ്പാന്‍ മുടക്കമാകും.

12 യഹോവയുടെ പക്കല്‍നിന്നു യെരൂശലേംഗോപുരത്തിങ്കല്‍ തിന്മ ഇറങ്ങിയിരിക്കയാല്‍ മാരോത്ത് (കൈപ്പു) നിവാസികള്‍ നന്മെക്കായി കാത്തു പിടെക്കുന്നു.

13 ലാക്കീശ് (ത്വരിത) നഗരനിവാസികളേ, തുരഗങ്ങളെ രഥത്തിന്നു കെട്ടുവിന്‍ ; അവര്‍ സീയോന്‍ പുത്രിക്കു പാപകാരണമായ്തീര്‍ന്നു; യിസ്രായേലിന്റെ അതിക്രമങ്ങള്‍ നിന്നില്‍ കണ്ടിരിക്കുന്നു.

14 അതുകൊണ്ടു നീ മോരേശെത്ത്-ഗത്തിന്നു ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും; ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകള്‍ യിസ്രായേല്‍രാജാക്കന്മാര്‍ക്കും ആശാഭംഗമായി ഭവിക്കും.

15 മാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുത്തനെ ഞാന്‍ നിങ്ങളുടെ നേരെ വരുത്തും; യിസ്രായേലിന്റെ മഹത്തുക്കള്‍ അദുല്ലാമോളം ചെല്ലേണ്ടിവരും.

16 നിന്റെ ഔമനക്കുഞ്ഞുകള്‍നിമിത്തം നിന്നെത്തന്നെ ക്ഷൌരംചെയ്തു മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവര്‍ നിന്നെ വിട്ടു പ്രവാസത്തിലേക്കു പോയല്ലോ.