സങ്കീർത്തനങ്ങൾ 32

Lernen

   

1 ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവന്‍ ഭാഗ്യവാന്‍ .

2 യഹോവ അകൃത്യം കണക്കിടാതെയും ആത്മാവില്‍ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .

3 ഞാന്‍ മിണ്ടാതെയിരുന്നപ്പോള്‍ നിത്യമായ ഞരക്കത്താല്‍ എന്റെ അസ്ഥികള്‍ ക്ഷയിച്ചുപോയി;

4 രാവും പകലും നിന്റെ കൈ എന്റെമേല്‍ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്‍ക്കാലത്തിലെ ഉഷ്ണത്താല്‍ എന്നപോലെ വറ്റിപ്പോയി. സേലാ.

5 ഞാന്‍ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.

6 ഇതുനിമിത്തം ഔരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാര്‍ത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോള്‍ അതു അവന്റെ അടുക്കലോളം എത്തുകയില്ല.

7 നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തില്‍നിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷം കൊണ്ടു നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.

8 ഞാന്‍ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാന്‍ നിന്റെമേല്‍ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.

9 നിങ്ങള്‍ ബുദ്ധിയില്ലാത്ത കുതിരയെയും കോവര്‍കഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കില്‍ അവ നിനക്കു സ്വാധീനമാകയില്ല.

10 ദുഷ്ടന്നു വളരെ വേദനകള്‍ ഉണ്ടു; യഹോവയില്‍ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.

11 നീതിമാന്മാരേ, യഹോവയില്‍ സന്തോഷിച്ചാനന്ദിപ്പിന്‍ ; ഹൃദയപരമാര്‍ത്ഥികള്‍ എല്ലാവരുമായുള്ളോരേ, ഘോഷിച്ചുല്ലസിപ്പിന്‍ .