Bible

 

സംഖ്യാപുസ്തകം 4

Studie

   

1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു

2 ലേവ്യരില്‍ വെച്ചു കെഹാത്യരില്‍ മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെയുള്ളവരായി സമാഗമനക്കുടാരത്തില്‍

3 വേലചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി തുക എടുപ്പിന്‍ .

4 സമാഗമനക്കുടാരത്തില്‍ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ചു കെഹാത്യരുടെ വേല എന്തെന്നാല്‍

5 പാളയം യാത്രപുറപ്പെടുമ്പോള്‍ അഹരോനും പുത്രന്മാരും വന്നു തിരശ്ശീല ഇറക്കി അതുകൊണ്ടു സാക്ഷ്യപെട്ടകം മൂടേണം.

6 തഹശൂതോല്‍കൊണ്ടുള്ള മൂടി അതിന്മേല്‍ ഇട്ടു അതിന്നു മീതെ നീലശ്ശീല വിരിച്ചു തണ്ടു ചെലുത്തേണം.

7 കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ചു അതിന്മേല്‍ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും വെക്കേണം; നിരന്തരമായ അപ്പവും അതിന്മേല്‍ ഇരിക്കേണം.

8 അവയുടെ മേല്‍ ഒരു ചുവപ്പുശീല വിരിച്ചു തഹശൂതോല്‍കൊണ്ടുള്ള മൂടുവിരിയാല്‍ അതു മൂടുകയും തണ്ടു ചെലുത്തുകയും വേണം.

9 ഒരു നീലശ്ശീല എടുത്തു വെളിച്ചത്തിന്നുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിന്നുള്ള എല്ലാ എണ്ണകൂടങ്ങളും മൂടേണം.

10 അതും അതിന്റെ പാത്രങ്ങളൊക്കെയും തഹശൂതോല്‍കൊണ്ടുള്ള ഒരു വിരിയില്‍ പൊതിഞ്ഞു ഒരു തണ്ടിന്മേല്‍ വെച്ചുകെട്ടേണം.

11 സ്വര്‍ണ്ണ പീഠത്തിന്മേല്‍ അവര്‍ ഒരു നീലശ്ശീല വിരിച്ചു തഹശ്ശൂതോല്‍കൊണ്ടുള്ള ഒരു വിരിയാല്‍ മൂടുകയും തണ്ടു ചെലുത്തുകയും വേണം.

12 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും അവര്‍ എടുത്തു ഒരു നീലശ്ശീലയില്‍ പൊതിഞ്ഞു തഹശൂതോല്‍കൊണ്ടുള്ള ഒരു വിരിയാല്‍ മൂടുകയും ഒരു തണ്ടിന്മേല്‍ വെച്ചു കെട്ടുകയും വേണം.

13 അവര്‍ യാഗപീഠത്തില്‍നിന്നു വെണ്ണീര്‍ നീക്കി അതിന്മേല്‍ ഒരു ധൂമ്രശീല വിരിക്കേണം.

14 അവര്‍ അതിന്മേല്‍ ശുശ്രൂഷചെയ്യേണ്ടതിന്നുള്ള ഉപകരണങ്ങളായ കലശം, മുള്‍ക്കൊളുത്തു, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേല്‍ വെക്കേണം; തഹശൂതോല്‍കൊണ്ടുള്ള ഒരു വിരി അതിന്മേല്‍ വിരിക്കയും തണ്ടു ചെലുത്തുകയും വേണം.

15 പാളയം യാത്രപുറപ്പെടുമ്പോള്‍ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളൊക്കെയും മൂടി തീര്‍ന്നശേഷം കെഹാത്യര്‍ ചുമപ്പാന്‍ വരേണം; എന്നാല്‍ അവര്‍ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമായതൊന്നും തൊടരുതു; സമാഗമനക്കുടാരത്തില്‍ കെഹാത്യരുടെ ചുമടു ഇവ തന്നേ.

16 പുരോഹിതനായ അഹരോന്റെ മകന്‍ എലെയാസാര്‍ നോക്കേണ്ടതുവെളിച്ചത്തിന്നുള്ള എണ്ണ, സുഗന്ധധൂപവര്‍ഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നേ.

17 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു

18 നിങ്ങള്‍ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരില്‍നിന്നു ഛേദിച്ചുകളയരുതു.

19 അവര്‍ അതിവിശുദ്ധവസ്തുക്കളോടു അടുക്കുമ്പോള്‍ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്‍വിന്‍ അഹരോനും പുത്രന്മാരും അകത്തു കടന്നു അവരില്‍ ഔരോരുത്തനെ അവനവന്റെ വേലെക്കും അവനവന്റെ ചുമട്ടിന്നും ആക്കേണം.

20 എന്നാല്‍ അവര്‍ വിശുദ്ധമന്ദിരം കണ്ടിട്ടു മരിച്ചുപോകാതിരിക്കേണ്ടതിന്നു ക്ഷണനേരംപോലും അകത്തു കടക്കരുതു.

21 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

22 ഗേര്‍ശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക.

23 മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തില്‍ വേല ചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണേണം.

24 സേവ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേര്‍ശോന്യകുടുംബങ്ങള്‍ക്കുള്ള വേല എന്തെന്നാല്‍

25 തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനക്കുടാരം, അതിന്റെ മൂടുവിരി, തഹശുതോല്‍കൊണ്ടു അതിന്മേലുള്ള പുറമൂടി, സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല,

26 പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല, അവയുടെ കയറു എന്നിവയും അവയുടെ ഉപയോഗത്തിന്നുള്ള ഉപകരണങ്ങള്‍ ഒക്കെയും അവര്‍ ചുമക്കേണം; അവയെ സംബന്ധിച്ചു ചെയ്‍വാനുള്ള വേലയൊക്കെയും അവര്‍ ചെയ്യേണം.

27 ഗേര്‍ശോന്യരുടെ എല്ലാ ചുമടുകളും എല്ലാവേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പന പ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങള്‍ അവരുടെ വിചാരണയില്‍ ഏല്പിക്കേണം.

28 സമാഗമനക്കുടാരത്തില്‍ ഗേര്‍ശോന്യരുടെ കുടുംബങ്ങള്‍ക്കുള്ള വേല ഇതു തന്നേ; അവരുടെ സേവ പുരോഹിതനായ അഹരോന്റെ മകന്‍ ഈഥാമാരിന്റെ കൈക്കീഴായിരിക്കേണം.

29 മെരാര്‍യ്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണേണം.

30 മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തിലെ വേല ചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണേണം.

31 സമാഗമനക്കുടാരത്തില്‍ അവര്‍ക്കുംള്ള എല്ലാവേലയുടെയും മുറെക്കു അവര്‍ എടുക്കേണ്ടുന്ന ചുമടു എന്തെന്നാല്‍തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്‍, ചുവടു,

32 ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂണ്‍, ചുവടു, കുറ്റി, കയറു എന്നിവയും അവയുടെ ഉപകരണങ്ങളൊക്കെയും അവ സംബന്ധിച്ചുള്ള എല്ലാ വേലയും തന്നേ; അവര്‍ എടുക്കേണ്ടുന്ന ഉപകരണങ്ങള്‍ നിങ്ങള്‍ പേര്‍വിവരമായി അവരെ ഏല്പിക്കേണം.

33 പുരോഹിതനായ അഹരോന്റെ മകന്‍ ഈഥാമാരിന്റെ കൈക്കീഴെ സമാഗമനക്കുടാരത്തില്‍ മെരാര്‍യ്യരുടെ കുടുംബങ്ങള്‍ക്കുള്ള സകലസേവയുടെയും മുറെക്കു അവര്‍ ചെയ്യേണ്ടുന്ന വേല ഇതു തന്നേ.

34 മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും മെഹാത്യരില്‍ മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെ

35 സമാഗമനക്കുടാരത്തില്‍ വേല ചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി.

36 അവരില്‍ കുടുംബംകുടുംബമായി എണ്ണപ്പെട്ടവര്‍ രണ്ടായിരത്തെഴുനൂറ്റമ്പതു പേര്‍.

37 മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളില്‍ എണ്ണിയവരായി സമാഗമന കൂടാരത്തില്‍ വേല ചെയ്‍വാനുള്ളവര്‍ എല്ലാം ഇവര്‍ തന്നേ.

38 ഗേര്‍ശോന്യരില്‍ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ

39 മുപ്പതുവയസ്സുമുതല്‍ അമ്പതു വയസ്സുവരെ സമാഗമന കൂടാരത്തില്‍ വേല ചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്നവരായി

40 കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവര്‍ രണ്ടായിരത്തറുനൂറ്റി മുപ്പതു പേര്‍.

41 യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേര്‍ശോന്യകുടുംബങ്ങളില്‍ എണ്ണിയവരായി സമാഗമനക്കുടാരത്തില്‍ വേല ചെയ്‍വാനുള്ളവര്‍ എല്ലാം ഇവര്‍ തന്നേ.

42 മെരാര്‍യ്യകുടുംബങ്ങളില്‍ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ

43 മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തില്‍ വേല ചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്നവരായി

44 അവരില്‍ കുടുംബംകുടുംബമായി എണ്ണപ്പെട്ടവര്‍ ആകെ മൂവായിരത്തിരുനൂറുപേര്‍.

45 യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്‍യ്യ കുടുംബങ്ങളില്‍ എണ്ണിയവര്‍ ഇവര്‍ തന്നേ.

46 മോശെയും അഹരോനും യിസ്രായേല്‍ പ്രഭുക്കന്മാരും ലേവ്യരില്‍ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പതു വയസ്സുമുതല്‍ അമ്പതുവയസ്സുവരെ

47 സമാഗമന കൂടാരത്തിലെ സേവയും ചുമട്ടുവേലയും ചെയ്‍വാന്‍ പ്രവേശിച്ചവര്‍ ആകെ

48 എണ്ണായിരത്തഞ്ഞൂറ്റെണ്‍പതു പേര്‍ ആയിരുന്നു.

49 യഹോവയുടെ കല്പനപ്രകാരം അവര്‍ മോശെ മുഖാന്തരം ഔരോരുത്തന്‍ താന്താന്റെ വേലക്കും താന്താന്റെ ചുമട്ടിന്നും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ച പോലെ അവന്‍ അവരെ എണ്ണി.

   

Bible

 

പുറപ്പാടു് 30:23

Studie

       

23 മേത്തരമായ സുഗന്ധ വര്‍ഗ്ഗമായി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറു ശേക്കെല്‍ അയഞ്ഞ മൂരും അതില്‍ പാതി ഇരുനൂറ്റമ്പതു ശേക്കെല്‍ സുഗന്ധലവംഗവും