സെഖർയ്യാവു 9

Studie

   

1 പ്രവാചകം. യഹോവയുടെ അരുളപ്പാടു ഹദ്രാക്‍ ദേശത്തിന്നു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേല്‍ അതു വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ദൃഷ്ടിവെക്കുന്നു.

2 അതിനോടു തൊട്ടിരിക്കുന്ന ഹമാത്തിന്നും ജ്ഞാനം ഏറിയ സോരിന്നും സീദോന്നും അങ്ങനെ തന്നേ.

3 സോര്‍ തനിക്കു ഒരു കോട്ട പണിതു, പൊടിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും സ്വരൂപിച്ചു.

4 എന്നാല്‍ കര്‍ത്താവു അവളെ ഇറക്കി, അവളുടെ കൊത്തളം കടലില്‍ ഇട്ടുകളയും; അവള്‍ തീക്കു ഇരയായ്തീരുകയും ചെയ്യും.

5 അസ്കലോന്‍ അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറെക്കും; അവളുടെ പ്രത്യാശെക്കു ഭംഗം വരുമല്ലോ; ഗസ്സയില്‍നിന്നു രാജാവു നശിച്ചുപോകും; അസ്കലോന്നു നിവാസികള്‍ ഇല്ലാതെയാകും.

6 അസ്തോദില്‍ ഒരു കൌലടേയജാതി പാര്‍ക്കും; ഫെലിസ്ത്യരുടെ ഗര്‍വ്വം ഞാന്‍ ഛേദിച്ചുകളയും.

7 ഞാന്‍ അവന്റെ രക്തം അവന്റെ വായില്‍നിന്നും അവന്റെ വെറുപ്പുകള്‍ അവന്റെ പല്ലിന്നിടയില്‍നിന്നും നീക്കിക്കളയും; എന്നാല്‍ അവനും നമ്മുടെ ദൈവത്തിന്നു ഒരു ശേഷിപ്പായ്തീരും; അവന്‍ യെഹൂദയില്‍ ഒരു മേധാവിയെപ്പോലെയും എക്രോന്‍ ഒരു യെബൂസ്യനെപ്പോലെയും ആകും.

8 ആരും പോക്കുവരുത്തു ചെയ്യാതിരിക്കേണ്ടതിന്നു ഞാന്‍ ഒരു പട്ടാളമായി എന്റെ ആലയത്തിന്നു ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയില്‍കൂടി കടക്കയില്ല; ഇപ്പോള്‍ ഞാന്‍ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ.

9 സീയോന്‍ പുത്രിയേ, ഉച്ചത്തില്‍ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആര്‍പ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കല്‍ വരുന്നു; അവന്‍ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെണ്‍കഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.

10 ഞാന്‍ എഫ്രയീമില്‍നിന്നു രഥത്തെയും യെരൂശലേമില്‍നിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവന്‍ ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.

11 നീയോ--നിന്റെ നിയമരക്തം ഹേതുവായി ഞാന്‍ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയില്‍നിന്നു വിട്ടയക്കും.

12 പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിന്‍ ; ഞാന്‍ നിനക്കു ഇരട്ടിയായി പകരം നലകും എന്നു ഞാന്‍ ഇന്നു തന്നേ പ്രസ്താവിക്കുന്നു.

13 ഞാന്‍ എനിക്കു യെഹൂദയെ വില്ലായി കുലെച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; സീയോനേ, ഞാന്‍ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരെ ഉണര്‍ത്തി നിന്നെ ഒരു വീരന്റെ വാള്‍ പോലെയാക്കും.

14 യഹോവ അവര്‍ക്കും മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നല്‍ പോലെ പുറപ്പെടും; യഹോവയായ കര്‍ത്താവു കാഹളം ഊതി തെക്കന്‍ ചുഴലിക്കാറ്റുകളില്‍ വരും.

15 സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ടു മറെക്കും; അവര്‍ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കയും യാഗകലശങ്ങള്‍പോലെയും യാഗപീഠത്തിന്റെ കോണുകള്‍പോലെയും നിറഞ്ഞിരിക്കയും ചെയ്യും.

16 അന്നാളില്‍ അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിന്‍ കൂട്ടത്തെപ്പോലെ രക്ഷിക്കും; അവര്‍ അവന്റെ ദേശത്തു ഒരു കിരീടത്തിന്റെ രത്നംപോലെ പൊങ്ങി ശോഭിക്കും.

17 അതിന്നു എത്ര ശ്രീത്വവും അതിന്നു എത്ര സൌന്ദര്യവും ഉണ്ടു; ധാന്യം യുവാക്കളെയും വീഞ്ഞു യുവതികളെയും പുഷ്ടീകരിക്കുന്നു.