സങ്കീർത്തനങ്ങൾ 36

Studie

   

1 ദുഷ്ടന്നു തന്റെ ഹൃദയത്തില്‍ പാപാദേശമുണ്ടു; അവന്റെ ദൃഷ്ടിയില്‍ ദൈവഭയമില്ല.

2 തന്റെ കുറ്റം തെളിഞ്ഞു വെറുപ്പായ്തീരുകയില്ല എന്നിങ്ങനെ അവ തന്നോടു തന്നേ മധുരവാക്കു പറയുന്നു.

3 അവന്റെ വായിലെ വാക്കുകള്‍ അകൃത്യവും വഞ്ചനയും ആകുന്നു; ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവന്‍ വിട്ടുകളഞ്ഞിരിക്കുന്നു.

4 അവന്‍ തന്റെ കിടക്കമേല്‍ അകൃത്യം ചിന്തിക്കുന്നു; കൊള്ളരുതാത്ത വഴിയില്‍ അവന്‍ നിലക്കുന്നു; ദോഷത്തെ വെറുക്കുന്നതുമില്ല.

5 യഹോവേ, നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.

6 നിന്റെ നീതി ദിവ്യപര്‍വ്വതങ്ങളെപ്പോലെയും നിന്റെ ന്യായവിധികള്‍ വലിയ ആഴിയെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.

7 ദൈവമേ, നിന്റെ ദയ എത്ര വിലയേറിയതു! മനുഷ്യപുത്രന്മാര്‍ നിന്റെ ചിറകിന്‍ നിഴലില്‍ ശരണം പ്രാപിക്കുന്നു.

8 നിന്റെ ആലയത്തിലെ പുഷ്ടി അവര്‍ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.

9 നിന്റെ പക്കല്‍ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തില്‍ ഞങ്ങള്‍ പ്രകാശം കാണുന്നു.

10 നിന്നെ അറിയുന്നവര്‍ക്കും നിന്റെ ദയയും ഹൃദയപരമാര്‍ത്ഥികള്‍ക്കു നിന്റെ നീതിയും ദീര്‍ഘമാക്കേണമേ.

11 ഡംഭികളുടെ കാല്‍ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ.

12 ദുഷ്പ്രവൃത്തിക്കാര്‍ അവിടെത്തന്നേ വീഴുന്നുഅവര്‍ മറിഞ്ഞു വീഴുന്നു; എഴുന്നേല്പാന്‍ കഴിയുന്നതുമില്ല.