മലാഖി 4

Study

   

1 ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോള്‍ അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

2 എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കോ നീതിസൂര്യന്‍ തന്റെ ചിറകിന്‍ കീഴില്‍ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തില്‍നിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.

3 ഞാന്‍ ഉണ്ടാക്കുവാനുള്ള ദിവസത്തില്‍ ദുഷ്ടന്മാര്‍ നിങ്ങളുടെ കാലിന്‍ കീഴില്‍ വെണ്ണീര്‍ ആയിരിക്കകൊണ്ടു നിങ്ങള്‍ അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

4 ഞാന്‍ ഹോരേബില്‍വെച്ചു എല്ലാ യിസ്രായേലിന്നും വേണ്ടി എന്റെ ദാസനായ മോശെയോടു കല്പിച്ചിരിക്കുന്ന ന്യായപ്രമാണവും ചട്ടങ്ങളും വിധികളും ഔര്‍ത്തുകൊള്‍വിന്‍ .

5 യഹോവയുടെ വലുതും ഭയങ്കരവുമായ നാള്‍ വരുന്നതിന്നു മുമ്പെ ഞാന്‍ നിങ്ങള്‍ക്കു ഏലീയാപ്രവാചകനെ അയക്കും.

6 ഞാന്‍ വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവന്‍ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.