റോമർ 16

പഠനം

   

1 നമ്മുടെ സഹോദരിയും കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ

2 നിങ്ങള്‍ വിശുദ്ധന്മാര്‍ക്കും യോഗ്യമാംവണ്ണം കര്‍ത്താവിന്റെ നാമത്തില്‍ കൈക്കൊണ്ടു, അവള്‍ക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ ഭാരമേല്പിക്കുന്നു. അവളും പലര്‍ക്കും വിശേഷാല്‍ എനിക്കും സഹായം ചെയ്തിരിക്കുന്നു.

3 ക്രിസ്തുയേശുവില്‍ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‍വിന്‍ .

4 അവര്‍ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവര്‍ക്കും ഞാന്‍ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.

5 അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‍വിന്‍ ; ആസ്യയില്‍ ക്രിസ്തുവിന്നു ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന്നു വന്ദനം ചൊല്ലുവിന്‍ .

6 നിങ്ങള്‍ക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയെക്കു വന്ദനം ചൊല്ലുവിന്‍ .

7 എന്റെ ചാര്‍ച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിന്‍ ; അവര്‍ അപ്പൊസ്തലന്മാരുടെ ഇടയില്‍ പേര്‍കൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവില്‍ വിശ്വസിച്ചവരും ആകുന്നു.

8 കര്‍ത്താവില്‍ എനിക്കു പ്രിയനായ അംപ്ളിയാത്തൊസിന്നു വന്ദനം ചൊല്ലുവിന്‍ .

9 ക്രിസ്തുവില്‍ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉര്‍ബ്ബാനൊസിന്നും എനിക്കു പ്രിയനായ സ്താക്കുവിന്നും വന്ദനം ചൊല്ലുവിന്‍ .

10 ക്രിസ്തുവില്‍ സമ്മതനായ അപ്പെലേസിന്നു വന്ദനം ചൊല്ലുവിന്‍ . അരിസ്തൊബൂലൊസിന്റെ ഭവനക്കാര്‍ക്കും വന്ദനം ചൊല്ലുവിന്‍ .

11 എന്റെ ചാര്‍ച്ചക്കാരനായ ഹെരോദിയോന്നു വന്ദനം ചൊല്ലുവിന്‍ ; നര്‍ക്കിസ്സൊസിന്റെ ഭവനക്കാരില്‍ കര്‍ത്താവില്‍ വിശ്വസിച്ചവര്‍ക്കും വന്ദനം ചൊല്ലുവിന്‍ .

12 കര്‍ത്താവില്‍ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവിന്‍ . കര്‍ത്താവില്‍ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെര്‍സിസിന്നു വന്ദനം ചൊല്ലുവിന്‍ .

13 കര്‍ത്താവില്‍ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്‍വിന്‍ .

14 അസുംക്രിതൊസിന്നും പ്ളെഗോന്നും ഹെര്‍മ്മോസിന്നും പത്രൊബാസിന്നും ഹെര്‍മ്മാസിന്നും കൂടെയുള്ള സഹോദരന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍ .

15 ഫിലൊലൊഗൊസിന്നും യൂലിയെക്കും നെരെയുസിന്നും അവന്റെ സഹോദരിക്കും ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍ .

16 വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‍വിന്‍ . ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.

17 സഹോദരന്മാരേ, നിങ്ങള്‍ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടര്‍ച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിന്‍ .

18 അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.

19 നിങ്ങളുടെ അനുസരണം പരക്കെ എല്ലാവര്‍ക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിങ്ങള്‍ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങള്‍ നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.

20 സമാധാനത്തിന്റെ ദൈവമോ വേഗത്തില്‍ സാത്താനെ നിങ്ങളുടെ കാല്‍ക്കീഴെ ചതെച്ചുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

21 എന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്റെ ചാര്‍ച്ചക്കാരയ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.

22 ഈ ലേഖനം എഴുതിയ തെര്‍തൊസ് എന്ന ഞാന്‍ നിങ്ങളെ കര്‍ത്താവില്‍ വന്ദനം ചെയ്യുന്നു.

23 എനിക്കും സര്‍വ്വസഭെക്കും അതിഥിസല്‍ക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വര്‍ത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.

24 പൂര്‍വ്വകാലങ്ങളില്‍ മറഞ്ഞിരുന്നിട്ടു ഇപ്പോള്‍ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്റെ നിയോഗപ്രകാരം സകലജാതികള്‍ക്കും വിശ്വാസത്തിന്റെ അനുസരണത്തിന്നായി പ്രവാചകന്മാരുടെ എഴുത്തുകളാല്‍

25 അറിയിച്ചിരിക്കുന്നതുമായ മര്‍മ്മത്തിന്റെ വെളിപ്പാടിന്നു അനുസരണമായുള്ള എന്റെ സുവിശേഷത്തിന്നും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിന്നും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാന്‍ കഴിയുന്ന

26 ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേന്‍ .