യെശയ്യാ 2

Სწავლა

   

1 ആമോസിന്റെ മകനായ യെശയ്യാവു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദര്‍ശിച്ച വചനം.

2 അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പര്‍വ്വതം പര്‍വ്വതങ്ങളുടെ ശിഖരത്തില്‍ സ്ഥാപിതവും കുന്നുകള്‍ക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും.

3 അനേകവംശങ്ങളും ചെന്നുവരുവിന്‍ , നമുക്കു യഹോവയുടെ പര്‍വ്വതത്തിലേക്കു, യാക്കോബിന്‍ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവന്‍ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളില്‍ നടക്കയും ചെയ്യും എന്നു പറയും. സീയോനില്‍നിന്നു ഉപദേശവും യെരൂശലേമില്‍നിന്നു യഹോവയുടെ വചനവും പുറപ്പെടും.

4 അവന്‍ ജാതികളുടെ ഇടയില്‍ ന്യായം വിധിക്കയും ബഹുവംശങ്ങള്‍ക്കു വിധികല്പിക്കയും ചെയ്യും; അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്‍ക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.

5 യാക്കോബ്ഗൃഹമേ, വരുവിന്‍ ; നമുക്കു യഹോവയുടെ വെളിച്ചത്തില്‍ നടക്കാം.

6 എന്നാല്‍ നീ യാക്കോബ്ഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവര്‍ പൂര്‍വ്വദേശക്കാരുടെ മര്യാദകളാല്‍ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കയ്യടിച്ചവരായും ഇരിക്കുന്നു.

7 അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങള്‍ക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകള്‍ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങള്‍ക്കും എണ്ണമില്ല.

8 അവരുടെ ദേശത്തു വിഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുന്നു; സ്വവിരല്‍കൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവര്‍ നമസ്കരിക്കുന്നു.

9 മനുഷ്യന്‍ വണങ്ങുന്നു, പുരുഷന്‍ കുനിയുന്നു; ആകയാല്‍ നീ അവരോടു ക്ഷമിക്കരുതേ.

10 യഹോവയുടെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയില്‍ കടന്നു മണ്ണില്‍ ഒളിച്ചുകൊള്‍ക.

11 മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളില്‍ ഉന്നതനായിരിക്കും.

12 സൈന്യങ്ങളുടെ യഹോവയുടെ നാള്‍ ഗര്‍വ്വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും;

13 അവ താണുപോകും. ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാര്‍ശാനിലെ എല്ലാകരുവേലകങ്ങളിന്മേലും ഉയര്‍ന്നിരിക്കുന്ന

14 സകലപര്‍വ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാകന്നുകളിന്മേലും

15 ഉന്നതമായ സകലഗോപുരത്തിന്മേലും

16 ഉറപ്പുള്ള എല്ലാമതിലിന്മേലും എല്ലാതര്‍ശീശ് കപ്പലിന്മേലും മനോഹരമായ സകലശൃംഗാര ഗോപുരത്തിന്മേലും വരും.

17 അപ്പോള്‍ മനുഷ്യന്റെ ഗര്‍വ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളില്‍ ഉന്നതനായിരിക്കും.

18 മിത്ഥ്യാമൂര്‍ത്തികളോ അശേഷം ഇല്ലാതെയാകും.

19 യഹോവ ഭൂമിയെ നടുക്കുവാന്‍ എഴുന്നേലക്കുമ്പോള്‍ അവര്‍ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗുഹകളിലും മണ്ണിലെ പോതുകളിലും കടക്കും.

20 യഹോവ ഭൂമിയെ നടുക്കുവാന്‍ എഴുന്നേലക്കുമ്പോള്‍ അവന്റെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗഹ്വരങ്ങളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്നു

21 തങ്ങള്‍ നമസ്കരിപ്പാന്‍ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിത്ഥ്യാമൂര്‍ത്തികളെ മനുഷ്യര്‍ ആ നാളില്‍ തുരപ്പനെലിക്കും നരിച്ചീറിന്നും എറിഞ്ഞുകളയും

22 മൂക്കില്‍ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിന്‍ ; അവനെ എന്തു വിലമതിപ്പാനുള്ളു?